ചേറ്റൂരിനായി അടച്ചിട്ട മുറിയിലല്ല കോൺഗ്രസ് യോഗം നടത്തേണ്ടത്. ബിജെപി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിക്കുമെന്നും സി. കൃഷ്ണകുമാർ പ്രതികരിച്ചു
മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് അവഗണിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. ചേറ്റൂരിന് അർഹമായ ഒരു പരിഗണനയും നൽകിയില്ല. കെ. സുരേന്ദ്രൻ ചേറ്റൂരിന്റെ സ്മൃതി മണ്ഡപത്തിൽ പോയതിന് ശേഷമാണ് കോൺഗ്രസ് ഓർക്കുന്നതെന്നും സി. കൃഷ്ണകുമാർ പ്രതികരിച്ചു. ചേറ്റൂരിനായി അടച്ചിട്ട മുറിയിലല്ല കോൺഗ്രസ് യോഗം നടത്തേണ്ടത്. ബിജെപി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിക്കുമെന്നും സി. കൃഷ്ണകുമാർ പ്രതികരിച്ചു.
മലയാളിയായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് അവഗണിച്ചെന്ന ആരോപണവുമായി ചേറ്റൂരിൻ്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ഏക മലയാളിയായിട്ടും അവഗണിച്ചു. കേന്ദ്ര സർക്കാർ അർഹമായ ആദരവ് നൽകുമെന്നാണ് കരുതുന്നത്. സുരേഷ് ഗോപിയുടെ സന്ദർശനം വ്യക്തിപരമാണെന്നും ചേറ്റൂരിൻ്റെ കുടുംബം പ്രതികരിച്ചു. ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം.
ALSO READ: 'അൻവർ വന്നോട്ടെ, തൃണമൂൽ വേണ്ട'; കോൺഗ്രസിന് ഹൈക്കമാൻഡിന്‍റെ നിർദേശം
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലുമാണ് സുരേഷ് ഗോപി ചെന്നത്. ഒറ്റപ്പാലത്ത് ചേറ്റൂരിന് സ്മാരകം നിർമിക്കാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചിരുന്നു. ചേറ്റൂരിനെ കോൺഗ്രസ് അവഗണിക്കുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു. ചേറ്റൂരിൻ്റെ പുത്രന് കേരള ജനത ഒന്നാകെ ആദരവർപ്പിക്കണമെന്നാണ് മോദി പറഞ്ഞത്.