അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെയാണ് ഗ്യാലറി തകർന്നുവീണത്
കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന് കാണികള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. ഫുട്ബോൾ ടൂർണമെന്റ് നടത്താൻ സംഘാടകർക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇത് മറികടന്ന് മത്സരം സംഘടിപ്പിക്കുകയും കാണികൾക്ക് അപകടം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 52 പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
Also Read: "പ്രസ്ഥാനത്തിൻ്റെ വിലകളയരുത്"; കോൺഗ്രസ് നേതാക്കളെ വിമർശിച്ച് വീക്ഷണം
അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെയാണ് ഗ്യാലറി തകർന്നുവീണത്. കഴിഞ്ഞ ദിവസം രാത്രി ടൂർണമെന്റിന്‍റ് ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം. മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പോത്താനിക്കാട് പൊലീസാണ് സംഘാടക സമിതിക്കെതിരെ കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് പോത്താനിക്കാട് പൊലീസ് പരിശോധന നടത്തുകയാണ്.
Also Read: 'അൻവർ വന്നോട്ടെ, തൃണമൂൽ വേണ്ട'; കോൺഗ്രസിന് ഹൈക്കമാൻഡിന്‍റെ നിർദേശം
അപകടത്തിൽ പരിക്കേറ്റ 52 പേരിൽ നാല് പേർ ഇപ്പോഴും ആശുപത്രിയിലാണ്. രണ്ട് പേർ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലും മറ്റ് രണ്ട് പേർ തൊടുപുഴ ഹോളി ഫാമിലിയിലും ബസേലിയോസ് ആശുപത്രിയിലുമായിട്ടാണ് ചികിത്സയിലുള്ളത്. ഇന്നലെ രണ്ടാഴ്ചയായി നടക്കുന്ന സെവൻസ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലായിരുന്നു. അതുകൊണ്ട് തന്നെ, നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.