അഭിഷേക് സ്വർണങ്കറിനെ നിലത്തേക്ക് തള്ളിയിടുകയും ഇടിക്കുകയും നിലത്ത് കൂടി വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്
പഞ്ചാബിലെ മൊഹാലിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ 35കാരനായ ഡോ: അഭിഷേക് സ്വർണങ്കറാണ് അയൽവാസിയുമായുള്ള ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അഭിഷേക് സ്വർണങ്കറും അയൽവാസിയായ മോണ്ടിയും തമ്മിൽ തർക്കമുണ്ടായത്. മോണ്ടിയും വീട്ടുകാരും ചേർന്ന് അഭിഷേക് സ്വർണങ്കറിനെ നിലത്തേക്ക് തള്ളിയിടുകയും ഇടിക്കുകയും നിലത്ത് കൂടി വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ അഭിഷേക് സ്വിറ്റ്സർലൻഡിസലായിരുന്നു ജോലി ചെയ്തത്. ഇദ്ദേഹത്തിൻ്റെ രചനകൾ അന്താരാഷ്ട്ര ജേണലുകളിൽ ഇടം നേടിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്ത്യയിലേക്ക് താമസം മാറിയതിൽ പിന്നാലെ, അടുത്തിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പ്രായമായ മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിലാണ് അഭിഷേക് താമസിച്ചിരുന്നത്. മകൻ്റെ ആരോഗ്യസ്ഥിതി അറിഞ്ഞിട്ടും, അയൽവാസികൾ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് അഭിഷേക് സ്വർണങ്കറിൻ്റെ കുടുംബം ആരോപിച്ചു.
കൊലപാതകമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രധാന നഗരങ്ങളിലെ പാർക്കിംഗ് തർക്കങ്ങൾ എങ്ങനെയാണ് അക്രമാസക്തമാകുന്നതെന്ന് ശാസ്ത്രജ്ഞൻ്റെ മരണത്തിലൂടെ വ്യക്തമാകുന്നു. നേരത്തെ, ഡൽഹിയിലും മറ്റ് പ്രധാന നഗരങ്ങളിലും പാർക്കിംഗ് സ്ഥലത്തിനായി അയൽക്കാർ തമ്മിൽ വഴക്കിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.