വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലിൻ്റെ ചേംബറിനു മുന്നിലെ പ്രതിഷേധത്തിലും അദ്ദേഹത്തിനെതിരെ പോസ്റ്റർ പതിപ്പിച്ചതിലും ഗവർണർ റിപ്പോർട്ട് തേടിയതിനിടെയാണ് എസ്എഫ്ഐ ഇന്ന് പ്രധാന കവാടത്തിൽ വിസിക്കെതിരെ ബാനർ കെട്ടി പ്രതിഷേധിച്ചത്
കേരള സർവകലാശാല ആസ്ഥാനത്തെ എസ്എഫ്ഐയുടെ അനിശ്ചിതകാല സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി. പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി വീണ്ടും കത്ത് നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി. പ്രധാന കവാടത്തിനു മുന്നിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലിനെതിരെ ബാനർ കെട്ടി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേലിൻ്റെ ചേംബറിനു മുന്നിലെ പ്രതിഷേധത്തിലും അദ്ദേഹത്തിനെതിരെ പോസ്റ്റർ പതിപ്പിച്ചതിലും ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടെയാണ് എസ്എഫ്ഐ ഇന്ന് പ്രധാന കവാടത്തിൽ വിസിക്കെതിരെ ബാനർ കെട്ടി പ്രതിഷേധിച്ചത്. മോഹനൻ കുന്നുമ്മേലിനെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനോട് ഉപമിച്ചായിരുന്നു ബാനർ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. അറസ്റ്റ് ചെയ്ത പ്രവർത്തകരുമായി പുറത്തേക്ക് പോകാൻ ശ്രമിച്ച പൊലീസ് വാഹനം വിദ്യാർഥികൾ തടഞ്ഞു.
ALSO READ: വിവാഹ സംഘത്തിനു നേരെ അതിക്രമം: പൊലീസുകാര്‍ക്കെതിരെ കേസെടുത്തു; എസ്‌ഐക്ക് സ്ഥലംമാറ്റം
ഗേറ്റ് പൂട്ടി എസ്എഫ്ഐക്കാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സംഘർഷം അറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് പൊലീസ് സമരപ്പന്തൽ പൊളിച്ചു നീക്കിയത്. പ്രതിഷേധക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി കത്ത് നൽകിയ സാഹചര്യത്തിലാണ് പൊലീസ് നടപടി.
നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ എംജി റോഡ് ഉപരോധിച്ചു. ഇവരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. യൂണിയൻ തെരഞ്ഞെടുപ്പ് വിജയികളെ സർവകലാശാല ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനെതിരെയായിരുന്നു എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം.