20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടാനെ രാജസ്ഥാന് സാധിച്ചുള്ളൂ
ഐപിഎൽ 18-ാം സീസണിലെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. 44 റൺസിനാണ് സൺറൈസേഴ്സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് സാധിച്ചില്ല. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടാനെ രാജസ്ഥാന് സാധിച്ചുള്ളൂ.
ഇഷാൻ കിഷന്റെ സെഞ്ചുറിയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ചുറിയുമാണ് കൂറ്റൻ സ്കോർ പടുത്തുയർത്തുന്നതിൽ സൺറൈസേഴ്സിന് സഹായിച്ചത്. സൺറൈസേഴ്സിന്റെ ബാറ്റർമാർ രാജസ്ഥാൻ ബൗളർമാരോട് ഒരു ധാക്ഷണ്യവും കാട്ടിയില്ല. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനെ അധികമായി അനുകൂലിക്കുന്ന പിച്ചിന്‍റെ സ്വഭാവമാണ് പരാഗിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ഹൈദരാബാദില്‍ നടന്ന 77 മത്സരങ്ങളിൽ 43 എണ്ണത്തിലും ചേസിങ് ടീമുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് മികച്ച തുടക്കമാണ് ഓപ്പണർ ട്രാവിസ് ഹെഡ് നല്‍കിയത്. 11 പന്തിൽ 24 റൺസ് നേടി അഭിഷേക് ശർമ മടങ്ങുമ്പോഴും ട്രാവിസ് ഹെഡ് വമ്പൻ അടികളുമായി ക്രീസിൽ തുടർന്നു. ഒൻപതാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ഷിമ്രോൺ ഹെറ്റ്‌മെയറിന് ക്യാച്ച് നൽകി കളി അവസാനിക്കുമ്പോൾ 31 പന്തില്‍ ഒൻപത് ഫോറും മൂന്ന് സിക്സുമായി 67 റൺസായിരുന്നു ഹെഡിന്റെ സമ്പാദ്യം.
Also Read: IPL 2025 | വരവറിയിച്ച് സണ്‍റൈസേഴ്സും ഇഷാന്‍ കിഷനും; രാജസ്ഥാന്‍ ബൗളേഴ്സിനെ തല്ലിത്തകർത്ത് ഹൈദരാബാദ്
ഇഷാൻ കിഷനും അഗ്രസീവായാണ് കളിച്ചത്. പുറത്താകാതെ 106 (47) റൺസാണ് ഇഷാൻ കിഷൻ അടിച്ചുകൂട്ടിയത്. 45 പന്തിൽ 11 ഫോറും ആറ് സിക്സുമായായിരുന്നു ഇഷാന്റെ സെഞ്ചുറി നേട്ടം. സണ്‍റൈസേഴ്സിനായി ഇറങ്ങിയ ആദ്യ കളിയില്‍ തന്നെ സെഞ്ചുറി നേടി ടീമിന്‍റെ ആവശ്യഘടകമായി മാറുകയാണ് ഇഷാന്‍. ഇഷാന്‍റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയുമാണിത്. നിതീഷ് കുമാർ റെഡ്ഡി 30 (15) ഹെൻറിച്ച് ക്ലാസൻ (34), അനികേത് വർമ (7), അഭിനവ് മനോഹർ (0), പാറ്റ് കമ്മിൻസ് എന്നിവരാണ് സൺറൈസേഴ്സിനായി ഇറങ്ങിയ മറ്റ് ബാറ്റർമാർ.
നാല് ഓവറിൽ 76 റൺസാണ് രാജസ്ഥാന്റെ സ്റ്റാർ ബൗളർ ജോഫ്രാ ആർച്ചർ വിട്ടുകൊടുത്തത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ ബൗളർ എന്ന റെക്കോഡും ആർച്ചറിന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. നാല് ഓവറിൽ 73 റൺസ് വിട്ടുകൊടുത്ത മോഹത് ശർമയെ ആണ് രാജസ്ഥാൻ ബൗളർ മറികടന്നത്. മഹേഷ് തീക്ഷണ (2), സന്ദീപ് ശർമ (1), തുഷാർ ദേശ്പാണ്ഡെ (3) എന്നിവരാണ് രാജസ്ഥാൻ റോയൽസിനായി വിക്കറ്റ് കണ്ടെത്തിയത്.
Also Read: IPL 2025 |Too Expensive... വരവേറ്റത് ട്രാവിസ്; തിരിച്ചുവരവില്‍ അടിയേറ്റു തളര്‍ന്ന് ജോഫ്ര ആര്‍ച്ചര്‍
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഇംപാക്ട് പ്ലെയറായി സഞ്ജു സാംസണും യശ്വസി ജയ്സ്വാളുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സിമർജിത് സിംഗിന്‍റെ രണ്ടാം ഓറില്‍ രാജസ്ഥാൻ രണ്ട് വലിയ പ്രഹരങ്ങള്‍ ഏറ്റുവാങ്ങി. രണ്ടാം ഓവറിന്‍റെ മൂന്നാം പന്തില്‍ യശ്വസി ജയ്സ്വാളിനെ രാജസ്ഥാന് നഷ്ടമായി. സിമർജിത് സിംഗിന്റെ പന്തിൽ മനോഹർ ക്യാച്ചെടുക്കുകയായിരുന്നു. തുടർന്ന് വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ റിയാൻ പരാഗ് സിമർജിത്തിന്‍റെ അഞ്ചാം പന്തില്‍ നാല് റൺസെടുത്ത് മടങ്ങി. സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനായിരുന്നു ഇത്തവണ ക്യാച്ച്. 11 (8) റൺസെടുത്ത നിതീഷ് റാണ മുഹമ്മദ് ഷമിയുടെ പന്തിൽ കമ്മിൻസിന്റെ കയ്യില്‍ തന്നെ ഒതുങ്ങി. വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കെ നാലാം വിക്കറ്റിൽ ജുറേലുമായി ചേർന്ന് സഞ്ജു സ്കോർ ബോർഡ് ചലിപ്പിച്ചു. 54 പന്തിൽ 100 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. സിക്സറുകളും ഫോറുകളും കണ്ടെത്തുമ്പോഴും സൂക്ഷ്മതയോടെയായിരന്നു സഞ്ജുവിന്റെ ഇന്നിങ്സ്. പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് രാജസ്ഥാൻ നേടിയത്. 66 (37) റൺസെടുത്ത സഞ്ജുവിനെ ഹർഷൽ പട്ടേൽ പുറത്താക്കി. 35 പന്തിൽ 70 റൺസുമായി ജുറേൽ കളിയുടെ വേഗത കൂട്ടിയപ്പോൾ രാജസ്ഥാന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സൺറൈസേഴ്സിന്റെ ഇംപാക്ട് പ്ലെയർ സാംപ, ജുറേലിനെ പുറത്താക്കിയതോടെ അത് അവസാനിച്ചു. ഹെറ്റ്‌മെയറും ശുഭം ദുബെയും ചേർന്ന് വിജയത്തിലേക്ക് എത്താൻ അവസാന ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മുഹമ്മദ് ഷമി (1), സിമർജിത് സിംഗ് (2), ഹർഷൽ പട്ടേൽ (2), ആദം സാംപ (1) എന്നിവരാണ് സൺറൈസേഴ്സിനായി വിക്കറ്റുകൾ വീഴ്ത്തിയത്.