ക്ലർക്ക് റെക്കോർഡിൽ ഒപ്പിടാൻ വിസമ്മതിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് കുട്ടി ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ, എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാം ആണ് മരിച്ചത്. സ്കൂൾ ക്ലർക്കിൻ്റെ പീഡനമാണ് ബെൻസൺ ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ അമ്മാവനാണ് ക്ലർക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം സ്കൂൾ വരാന്തയിൽ കണ്ടെത്തിയത്. റെക്കോഡ് ബുക്കിൽ സീൽ ചെയ്യാൻ ക്ലർക്ക് വിസമ്മതിച്ചത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. കുട്ടിയും ക്ലർക്കുമായി തർക്കമുണ്ടായിരുന്നതായി സ്കൂൾ പ്രിൻസിപ്പാൾ സ്ഥിരീകരിച്ചു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ക്ലർക്കിനോട് വിശദീകരണം ചോദിച്ചില്ലെന്നും പ്രിൻസിപ്പാൾ പ്രീത വ്യക്തമാക്കി.
ക്ലർക്ക് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും കമ്പി വടി ഉപയോഗിച്ച് തല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും സഹപാഠികളും പറഞ്ഞു. ആരോപണ വിധേയനായ ക്ലർക്ക് നേരത്തെ രണ്ട് തവണ സസ്പെൻഷൻ ലഭിച്ച ആളാണെന്നാണ് അധ്യാപകർ നൽകുന്ന വിവരം. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തരവിട്ടു. വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുള്ളക്കാണ് അന്വേഷണ ചുമതല.
കുട്ടിയുടെ മരണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. അധികാരികൾ മറുപടി നൽകണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പാർട്ടി പ്രവർത്തകരോടൊപ്പം സ്കൂളിലെ വിദ്യാർഥികളും പ്രതിഷേധത്തിനെത്തി.