വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ഗണേഷ് മന്ത്രി പറഞ്ഞു. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയതും വിവാദം ആയിരുന്നു. തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെ എന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെ സമരത്തിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ ഗണേഷ് വീണ്ടുമെത്തിയത്. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്. അതിൽ മലപ്പുറമെന്നോ, കോട്ടയമെന്നോ വ്യത്യാസമില്ല. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
അതേസമയം, കേരള എംവിഡിയുടെ പുതിയ ആശയമായ വെർച്വൽ പിആർഒ ലോഞ്ച് ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ ക്യൂ ആർ കോഡ് സ്ക്യാൻ ചെയ്ത് വിവരങ്ങൾ അറിയാം. 24 മണിക്കൂറും ആർക്കും വിഷയങ്ങൾ അറിയിക്കാം അറിയാം. ഫയലുകൾ വൈകിപ്പിക്കാൻ പാടില്ല. ഗതാഗത വകുപ്പ് വിജിലൻസ് ആരംഭിക്കും. അനാവശ്യമായി ഫയലുകളിൽ കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ ഒന്നാം തിയതി തന്നെ ശമ്പളം നൽകുമെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.