ചെയർമാനായി സേവനമനുഷ്ടിച്ച രണ്ടാമത്തെ കറുത്തവംശജനാണ് ബ്രൗൺ
ഡോണാള്‍ഡ് ട്രംപ്, സി.ക്യൂ. ബ്രൗൺ ജൂനിയർ
വ്യോമസേന ജനറൽ സി.ക്യൂ. ബ്രൗൺ ജൂനിയറിനെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചെയർമാനായി സേവനമനുഷ്ടിക്കുന്ന രണ്ടാമത്തെ കറുത്തവംശജനാണ് ബ്രൗൺ. സൈന്യത്തിലെ വൈവിധ്യവും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന നേതൃനിരയിലുളള ഉദ്യോഗസ്ഥരെ ഒഴിവാക്കുമെന്ന് ഡിഫൻസ് സെക്രട്ടറി പീറ്റർ ഹെഗ്സെത്ത് അറിയിച്ചതിനു പിന്നാലെയാണ് നടപടി.
"നമ്മുടെ രാജ്യത്തിന് 40 വർഷത്തിലേറെ നൽകിയ സേവനത്തിന് ജനറൽ ചാൾസ് 'സിക്യൂ' ബ്രൗണിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം നമ്മുടെ നിലവിലെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനുമാണ്. അദ്ദേഹം മാന്യനും മികച്ച നേതാവുമാണ്. അദ്ദേഹത്തിനും കുടുംബത്തിനും ഞാൻ ഒരു മികച്ച ഭാവി ആശംസിക്കുന്നു," ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
ജോർജ് ഫ്ലോയിഡ് എന്ന കറുത്തവംശജൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉയർന്നു വന്ന ബ്ലാക്ക് ലൈഫ് മാറ്റേഴ്സിന് പരസ്യ പിന്തുണ നൽകിയ സൈനിക ഉദ്യോഗസ്ഥനാണ് സി.ക്യൂ. ബ്രൗൺ. ഇത് സൈന്യത്തിലെ ഐഡന്റിറ്റി, ലിംഗഭേദം, വംശം എന്നിവയുടെ വക്താവ് എന്ന നിലയിൽ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി അദ്ദേഹത്തെ മാറ്റി. യുഎസ് സൈന്യത്തിലേക്ക് ഒരു കറുത്ത വംശജൻ എത്തുന്നതിന് വിലങ്ങുതടിയാകുന്ന വംശീയതയെ ചെയർമാനായി സ്ഥാനമേറ്റ ചടങ്ങിൽ ബ്രൗൺ അഭിസംബോധന ചെയ്തിരുന്നു. ആ ചടങ്ങിൽ വർണവെറി കാരണം സ്ഥാനക്കയറ്റം ലഭിക്കാതെപോയ മുൻ സൈനിക ഉദ്യോഗസ്ഥർക്ക് അദ്ദേഹം ആദരവ് അർപ്പിച്ചിരുന്നു.
Also Read: സല്‍മാന്‍ റുഷ്ദിക്ക് നേരെയുള്ള വധശ്രമം: ഹാദി മാതർ കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി
സി.ക്യൂ. ബ്രൗൺ ജൂനിയറിനെ കൂടാതെ നാവിക ഓപ്പറേഷൻസ് മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജിം സ്ലൈഫിനെയും പുറത്താക്കിയതായി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. ട്രംപ് ഭരണകൂടം പിരിച്ചുവിടുന്ന രണ്ടാമത്തെ ഉന്നത വനിതാ സൈനിക ഓഫീസറാണ് ഫ്രാഞ്ചെറ്റി. സത്യപ്രതിജ്ഞ ചെയ്തതിന് പിറ്റേ ദിവസമാണ് കോസ്റ്റ് ഗാർഡ് കമാൻഡന്റ് അഡ്മിറൽ ലിൻഡ ഫാഗനെ ട്രംപ് പുറത്താക്കിയത്. ട്രംപ് അധികാരത്തിൽ എത്തിയതിനു ശേഷം പെന്റഗണിലെ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ തുടർച്ചയാണ് ബ്രൗണിന്റെ മറ്റ് ഉദ്യോഗസ്ഥരുടെയും പുറത്താക്കൽ. അടുത്ത ആഴ്ച മുതൽ 5,400 സിവിലിയൻ പ്രൊബേഷണറി തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനും ട്രംപ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്ക് വെട്ടിക്കുറയ്ക്കാൻ സാധിക്കുന്ന 50 ബില്ല്യൺ ഡോളറിന്റെ പരിപാടികൾ തിരിച്ചറിയാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ട്രംപ് മുൻഗണന നൽകുന്ന പദ്ധതികൾക്കായിട്ടായിരിക്കും ഈ തുക വകമാറ്റുക.
Also Read: ഷിരി ബിബാസിൻ്റെ മൃതദേഹം റെഡ് ക്രോസിനു കൈമാറിയതായി ഹമാസ്
വിരമിച്ച വ്യോമസേന ലെഫ്റ്റനന്റ് ജനറൽ ഡാൻ 'റാസിൻ' കെയ്‌നെയാണ് അടുത്ത ചെയർമാനായി ട്രംപ് നാമനിർദേശം ചെയ്തിരിക്കുന്നത്. സിഐഎയിലെ സൈനിക കാര്യങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു കെയ്ൻ. ഇറാഖ് യുദ്ധം, പെന്റഗണിന്റെ ക്ലാസിഫൈഡ് സ്‌പെഷ്യൽ ആക്‌സസ് പ്രോഗ്രാമുകൾ എന്നിവയിൽ കെയ്ൻ സേവനമനുഷ്ടിച്ചിട്ടുണ്ട്. കരിയർ എഫ്-16 പൈലറ്റായ കെയ്ൻ നാഷണൽ ഗാർഡിലും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, ചീഫ് ഓഫ് സ്റ്റാഫ്സ് ചെയർമാനാകണമെങ്കിൽ വൈസ് ചെയർമാൻ, കോംബാറ്റന്റ് കമാൻഡർ അല്ലെങ്കിൽ സർവീസ് ചീഫ് എന്നീ സ്ഥാനങ്ങളിലെ പ്രവർത്തനപരിചയം വേണം. കെയ്നിന് ഇത്തരത്തിലുള്ള പ്രവർത്തിപരിചയം അവകാശപ്പെടാനില്ല. എന്നാൽ, ദേശീയ താൽപ്പര്യം എന്ന തരത്തിൽ പ്രസിഡന്റ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വച്ചാൽ നിയമന മാനദണ്ഡങ്ങൾ ഓഴിവാക്കപ്പെടും.