കഴിഞ്ഞ ഒരുവർഷത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയിലാണ് ഗാസയിലെ കുഞ്ഞുങ്ങള്‍. ഒരു മാസമായി ഗാസയിലേക്ക് യാതൊരു സഹായവുമെത്തുന്നില്ല. ഐഡിഎഫ് പ്രവേശനം നിഷേധിച്ചതിനെതുടർന്ന് ഭക്ഷണവും, അവശ്യമരുന്നുകളുമടക്കം സഹായം അതിർത്തികളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഗാസ മുനമ്പിൽ വെടിനിർത്തൽ പുനഃസ്ഥാപിക്കണമെന്ന ആഹ്വാനവുമായി ഐക്യരാഷ്ട്ര സംഘടന. ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യുഎന്‍ ഏജന്‍സികള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിട്ടു. വെടിനിർത്തല്‍ പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ ആഴ്ചമാത്രം ഇസ്രയേല്‍ കൊലപ്പെടുത്തിയത് ആയിരത്തിലധികം കുട്ടികളെയെന്നും യുഎന്‍ റിപ്പോർട്ട്.
ഗാസ മുനമ്പില്‍ അടിയന്തരമായി വെടിനിർത്തല്‍ പുനസ്ഥാപിക്കണം, ബന്ദികളെ വിട്ടയക്കണം, സാധാരണക്കാരെ സംരക്ഷിക്കണം എന്നീ ആവശ്യങ്ങളാണ് 6 യുഎന്‍ ഏജന്‍സികളുടെ തലവന്മാർ ഒപ്പുവെച്ച സംയുക്ത പ്രസ്താവന മുന്നോട്ടുവെയ്ക്കുന്നത്. ലോകാരോഗ്യസംഘടനയും ലോകഭക്ഷ്യസുരക്ഷാ ഏജന്‍സിയും യൂണിസെഫുമടക്കം സംഘടനകളാണ് ആഹ്വാനത്തിന് പിന്നില്‍.
ഗാസയില്‍ വെടിനിർത്തല്‍ പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രയേലിന്‍റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം കുട്ടികളാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയിലാണ് ഗാസയിലെ കുഞ്ഞുങ്ങള്‍. ഒരു മാസമായി ഗാസയിലേക്ക് യാതൊരു സഹായവുമെത്തുന്നില്ല. ഐഡിഎഫ് പ്രവേശനം നിഷേധിച്ചതിനെതുടർന്ന് ഭക്ഷണവും, അവശ്യമരുന്നുകളുമടക്കം സഹായം അതിർത്തികളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ച മാർച്ച് 18നുശേഷം, ഗാസയില്‍ അഭയാർഥി പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുന്നു. ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇസ്രയേലിന്‍റെ അധീനതയിലായികഴിഞ്ഞു. ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ 2.1 ദശലക്ഷം വരുന്ന പലസ്തീനികളെ വീണ്ടും കൂട്ടപലായനത്തിലേക്ക് തള്ളിവിട്ടു. യുദ്ധമാരംഭിച്ച 2023 ഒക്ടോബറിനുശേഷം 408 സന്നദ്ധപ്രവർത്തകർ ഗാസമുനമ്പില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ യുഎന്നിന്‍റെ പലസ്തീനിയന്‍ ഏജന്‍സിയായ യുനർവയുടെ 280 അംഗങ്ങള്‍ ഉള്‍പ്പെടുന്നതായും യുഎന്‍ റിപ്പോർട്ട് പറയുന്നു.
ഈ സാഹചര്യത്തെകണ്ട് വെടിനിർത്തല്‍ പുതുക്കുന്നതിന് ലോകനേതാക്കള്‍ അടിയന്തരമായി ഇടപെടണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ സംരക്ഷിക്കുന്നതിന് ശക്തമായ നിലപാടെടുക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ഭാഗമായ സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.