ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെടുത്തു. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. പിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയതായാണ് സൂചന.
ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തീപിടിത്തമുണ്ടായ സമയത്ത് ജസ്റ്റിസ് യശ്വന്ത് വർമ സ്ഥലത്തില്ലായിരുന്നു. ജഡ്ജിയുടെ കുടുംബാംഗങ്ങളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചത്. തീയണച്ച ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി ഫയര്‍ ഫോഴ്‌സും പൊലീസും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് പണം കണ്ടെത്തിയത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ നിർദേശം നൽകിയത്. അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വർമയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നാണ് കൊളീജിയത്തിലെ ചില അംഗങ്ങളുടെ ആവശ്യം. രാജിക്ക് തയ്യാറായില്ലെങ്കിൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും കൊളീജിയം യോഗത്തിൽ ആവശ്യമുയർന്നിരുന്നു.
അതേസമയം, ഏതെങ്കിലും ഒരു ജഡ്ജിക്ക് നേരെ അഴിമതി ആരോപണമുണ്ടായാല്‍ അത് സംബന്ധിച്ച് ആരോപണവിധേയനായ ജഡ്ജിയുടെ വിശദീകരണം തേടുകയാണ് ആദ്യം ചെയ്യുക. തുടർന്ന് സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകും. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാലാണ് ജഡ്ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്.