ഗുരുദേവന്റെ ആശയങ്ങളെക്കുറിച്ച് വെള്ളാപ്പള്ളിയോട് നിങ്ങൾ പറഞ്ഞാൽ മതിയെന്നായിരുന്നു ജോർജ് കുര്യൻ്റെ പ്രസ്താവന.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിവാദ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ജോർജ് കുര്യൻ്റെ പ്രസ്താവന. സമുദായ നേതാക്കൾ സമുദായത്തിന് വേണ്ടിയാണ് പറയുന്നത്. വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഗുരുദേവന്റെ ആശയങ്ങളെക്കുറിച്ച് വെള്ളാപ്പള്ളിയോട് നിങ്ങൾ പറഞ്ഞാൽ മതിയെന്നായിരുന്നു ജോർജ് കുര്യൻ്റെ പ്രസ്താവന. മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണ്. മലപ്പുറത്തെ കുറിച്ച് പറഞ്ഞപ്പോൾ ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടായതിനെ കുറിച്ച് മാത്രമാണ് കെ. സുരേന്ദ്രൻ പരാമർശിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിൻ്റെ ആരോഗ്യമേഖലയെ പുകഴ്ത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ജോർജി കുര്യൻ. ശിശുമരണം ഏറ്റവും കുറവുള്ള, ആരോഗ്യരംഗത്ത് മുന്നേറ്റം ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ശക്തമായ നടപടി വേണമെന്നും ജോർജ് കുര്യൻ പറഞ്ഞു.
വഖഫ് നിയമം പാവപ്പെട്ട മുസ്ലീങ്ങളെ സഹായിക്കുന്നതാണെന്ന് പറഞ്ഞ ജോർജ് കുര്യൻ അതുകൊണ്ടാണ് കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഇതിനെ പിന്തുണച്ചതെന്നും കൂട്ടിച്ചേർത്തു. എന്നാൽ എസ്എഫ്‌ഐഒയെക്കുറിച്ചുള്ള ചോദ്യത്തിൽ അഭിപ്രായം പറയാൻ താനില്ലെന്നും പാർട്ടി ചുമതലപ്പെടുത്തിയവർ അഭിപ്രായം പറയുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.