അപ്പോയ്മെന്റ് തേടിയുള്ള കത്തിന് തന്റെ ഓഫീസിലേക്കോ തനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കി
വീണാ ജോർജ്, ജെ.പി. നഡ്ഡ
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ തീയതി പങ്കുവെച്ച് വീണാ ജോർജ്. എപ്പോഴാണ് അനുമതി തേടിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി എന്ന രീതിയിലാണ് വീണാ ജോർജ് വിവരങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയുള്ള കത്തിന് തന്റെ ഓഫീസിലേക്കോ തനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ കൂടിക്കാഴ്ചയ്ക്കായി മന്ത്രി അനുമതി തേടിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നും ആവശ്യപ്പെട്ടാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്താമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതിനു പിന്നാലെയായിരുന്നു വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആശമാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും, മലബാർ കാൻസർ സെന്ററുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ക്യൂബൻ പ്രതിനിധികളെ കാണാനുമാണ് വീണാ ജോർജ് ഡൽഹിയിലെത്തിയത്. എന്നാൽ, സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയെ കാണാൻ അനുമതി ലഭിച്ചില്ല. കൂടിക്കാഴ്ചയ്ക്കായി നേരത്തെ അനുമതി തേടിയിരുന്നില്ല എന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിക്കാഴ്ചയ്ക്കായി താൻ നേരത്തെ തന്നെ സമയം ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി അയച്ച രണ്ട് കത്തുകളും മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ ഇന്നലെ കാണിച്ചിരുന്നു. 18,19 തീയതികളിലായിരുന്നു നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മന്ത്രി സമയം ആവശ്യപ്പെട്ടിരുന്നത്.
വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേന്ദ്ര ആരോഗ്യ മന്ത്രി അടുത്താഴ്ച കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നു എന്ന് പറയുന്നു. നല്ല കാര്യം.
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ 'മന്ത്രിയുടെ തട്ടിപ്പ്, മന്ത്രിയുടെ യാത്ര പ്രഹസനമോ, മന്ത്രിയുടെ മോണോ ആക്ട്' എന്ന് പറഞ്ഞ് ഒരു ദിവസം മുഴുവന്‍ ആക്രമിച്ച് മതിയാകാതെ ഇന്ന് രാവിലെ ഞാന്‍ കേരളത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍, അപ്പോയിന്‍റ്മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.
ഇന്നവര്‍ രാവിലെ 'ബ്രേക്ക്' ചെയ്ത 'വീണാ ജോര്‍ജിന്റെ വാദം തള്ളി കേന്ദ്രം, കത്ത് നല്‍കിയത് ബുധനാഴ്ച രാത്രി വൈകി...' (ജന്മഭൂമി ഓണ്‍ലൈനിന്റെ ഇന്നലത്തെ വാര്‍ത്തയുടെ കോപ്പി) എന്ന വാര്‍ത്ത സമര്‍ത്ഥിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്. എപ്പോഴാണ് കേന്ദ്രത്തിന്റെ അപ്പോയ്മെന്റിനായി കത്തയച്ചത് എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യം. എപ്പോള്‍ കത്തയ്ക്കണമായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.
അപ്പോയ്മെന്റ് തേടിയുള്ള കത്തിന് എന്റെ ഓഫീസിലേക്കോ എനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും.
അപ്പോയ്മെന്റിന് അനുവാദം തേടി ഇ-മെയിലില്‍ അയച്ച കത്ത് ഡിജിറ്റല്‍ തെളിവ് കൂടിയാണല്ലോ. കേരള വിരുദ്ധതയില്‍ അഭിരമിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ നുണ പ്രചാരണങ്ങളെ തുറന്നു കാട്ടുവാന്‍ അത് കൂടി ഇവിടെ ചേര്‍ക്കുന്നു.