വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം.
വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അസം, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഹർജി നൽകി. നിയമം ഭരണഘടനാ ലംഘനമാണെന്ന തടസ ഹർജിക്കാരുടെ വാദങ്ങളെ എതിർത്താണ് ഈ സംസ്ഥാനങ്ങൾ ഹർജി സമർപ്പിക്കുന്നത്. നിയമം റദ്ദാക്കരുത് എന്നും ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
പാർലമെൻ്റ് പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങൾ റദ്ദാക്കുന്നതല്ലെന്നുമാണ് സംസ്ഥാനങ്ങളുടെ വാദം. വഖഫ് സ്വത്തുക്കളുടെ ഭരണം സുതാര്യമാക്കുകയും വഖഫ് ബോർഡുകളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ബിജെപി സർക്കാരുകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം.