കെ.ബി. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിന് എതിരെയാണ് പ്രതിഷേധം
പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേരിടുന്നതിൽ പ്രതിഷേധം. യൂത്ത്കോൺഗ്രസും ഡിവൈഎഫ്ഐയുമാണ് പ്രതിഷേധിക്കുന്നത്. കെ.ബി. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിന് എതിരെയാണ് പ്രതിഷേധം. പ്രവർത്തകർ ശിലാഫലകം തകർത്തു.തറക്കല്ലിടുന്നിടത്ത് ആദ്യം യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
വാഴ നട്ടാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും, സെക്രട്ടറിയുമെല്ലാം പ്രതിഷേധത്തിന് നേതൃത്വം നൽകി. ശിലാഫലകം പ്രവർത്തകർ എറിഞ്ഞുടച്ചു. ഒരു കാരണവശാലും കെ.ബി. ഹെഗ്ഡേവാറിന്റെ പേര് നൽകാൻ സമ്മതിക്കില്ലെന്നാണ് പ്രവർത്തകരുടെ പക്ഷം. എന്നാൽ നൈപുണ്യ വികസനകേന്ദ്രത്തിന് ഹെഡ്ഗേവാറിന്റ പേര് തന്നെ നൽകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു.
ALSO READ: തൃശൂരിൽ ജനകീയ തിരച്ചിലിനിടെ വീണ്ടും പുലി; കാൽപ്പാടുകൾ കണ്ടെത്തി
അതേസമയം, ഏത് നൈപുണ്യമാണ് ഹെഡ്ഗേവാർ വികസിപ്പിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു. ആ കാര്യം ബിജെപി കൗൺസിലർമാർ വ്യക്തമാക്കണം. ഈ രാജ്യത്തെ ഭിന്നിപ്പിച്ച ആളാണ് ഹെഡ്ഗേവാർ. കൊള്ളാവുന്ന ഒരുത്തൻ്റെ പേര് കൊടുക്കാൻ ആർഎസ്എസിനില്ല. ഇതിൻ്റെ കേട് തീർക്കാനാണ് അവരുടെ നീക്കം. പദ്ധതി ഈ പേരിൽ നടപ്പാക്കാൻ അനുവദിക്കില്ല. മുൻസിപ്പൽ കൗൺസിലർമാർ പോലും പദ്ധതിയുടെ പേര് അറിഞ്ഞില്ല. നഗരസഭയുടെ ഭൂമിയിൽ ഇങ്ങനെ ഒരു പേര് അനുവദിക്കില്ല. പ്രതിഷേധം തുടരും. നിയമപരമായി നേരിടും. തദ്ദേശമന്ത്രിയ്ക്ക് പരാതി നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.