21 നും 30 നും ഇടയിൽ പ്രായമുള്ള 563 പേരാണ് 90 ദിവസത്തിനിടെ പിടിയിലായത്
സംസ്ഥാനത്താകെ ലഹരിക്കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം 2025 ജനുവരി മുതൽ മാർച്ച് വരെ 1041 കേസുകളാണ് NDPS ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ 1098 പ്രതികളെയും പിടികൂടി. ലഹരി കേസുകളിൽ പിടിയിലായവരുടെ പ്രായക്കണക്ക് ഞെട്ടിക്കുന്നതാണ്. പിടിയിലായതിൽ 80 ശതമാനം പ്രതികളും 30 വയസിന് താഴെയുള്ളവരാണെന്നതാണ് കണക്ക്.
പിടിയിലായ 1098 പ്രതികളിൽ 274 പേരുടെ പ്രായം 18 നും 20 നും ഇടയിൽ മാത്രം. 21 നും 30 നും ഇടയിൽ പ്രായമുള്ള 563 പേരാണ് 90 ദിവസത്തിനിടെ പിടിയിലായത്. അതായത് പിടിയിലായതിൽ 80 ശതമാനവും 30 വയസിൽ താഴെയുള്ളവർ. 31 നും 40നും ഇടയിൽ പ്രായമുള്ള 168 പേരും 41 ന് മുകളിൽ പ്രായമുള്ള 92 പേരുമാണ് ലഹരി കേസുകളിൽ പിടിയിലായത്. ഇവരിൽ 12 പേർ മുൻപും സമാന കേസുകളിൽ പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരാണ്.
ALSO READ: ലഹരിയുടെ സ്രോതസും കണ്ണികളെയും ചോദിച്ചറിയും; ഷൈനിൻ്റെ മൊഴി ഇഴകീറി പരിശോധിക്കാൻ പൊലീസ്
കോഴിക്കോട് ജില്ലയിലെ കണക്കുകൾ ആശങ്കപ്പെടുത്തുന്നുവെങ്കിൽ സംസ്ഥാനമൊട്ടാകെയുള്ള കണക്കെടുത്താൽ കഴിഞ്ഞ 90 ദിവസത്തിനിടെ രജിസ്റ്റർചെയ്ത ലഹരി കേസുകളുടെ എണ്ണം സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാകും. പ്രതികളുടെ പ്രായം പരിശോധിച്ചാൽ ബഹുഭൂരിപക്ഷവും 30 വയസിന് താഴെയുള്ളവരുമാണ്. ലഹരി വില്പനയും ഉപയോഗവുമായി പിടിയിലാകുന്ന 18 വയസിൽ താഴെയുള്ള പ്രതികളെ കേസിൽ ഉൾപ്പെടുത്താതെ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് മാത്രം നൽകി വിട്ടയ്ക്കുന്നുമുണ്ട്. നിയമത്തിലെ പഴുതുകൾ മുതലാക്കിയാണ് ലഹരി സംഘങ്ങൾ പ്രതികളെ രക്ഷിച്ചെടുക്കുന്നതെന്നും ആരോപണമുണ്ട്.