നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് സംയുക്ത തീരുമാനം കൈക്കൊണ്ടത്
അപകടങ്ങൾ തുടർക്കഥയായതോടെ ദേശീയപാത 544 ലെ തൃശൂർ, പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കാൻ തീരുമാനം. നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് സംയുക്ത തീരുമാനം കൈക്കൊണ്ടത്. സ്ഥിരം അപകട മേഖലയായ ജംഗ്ഷനിലെ അണ്ടർ പാസേജ് നിർമാണം പൂർത്തീകരിക്കും വരെ സർവീസ് റോഡുകളിലൂടെയാവും ഇതുവഴി ഇരുവശത്തേക്കും യാത്ര അനുവദിക്കുക.
രാത്രിയും പകലുമില്ലാതെ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ, ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ അപകടത്തിൽ പെട്ട് ജീവൻ പൊലിഞ്ഞവരും ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. ഇടപ്പള്ളി - മണ്ണൂത്തി റൂട്ടിൽ ദേശീയപാത 544 ലെ ചോരക്കളമാണ് പോട്ട സിഗ്നൽ ജംഗ്ഷൻ.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും പതിനായിരക്കണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന പോട്ട ജംഗ്ഷൻ വഴിയുള്ള റോഡ് ക്രോസിങ് അടക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി മുൻപ് നിർദേശിച്ചിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഇത് നടപ്പാക്കിയിരുന്നില്ല . എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഇവിടെ അപകടങ്ങൾക്ക് ഒട്ടും കുറവ് വരാത്തതിനെ തുടർന്നാണ് ഇപ്പോൾ സിഗ്നൽ ജംഗ്ഷൻ പൂർണമായും അടക്കാൻ തീരുമാനിച്ചത്.
Also Read: നിയമനം വൈകുന്നു; പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലർ ഇല്ലാതായിട്ട് ഒന്നര വർഷം
43 കോടി രൂപ ചെലവിൽ പോട്ട ജംഗ്ഷനിൽ അണ്ടർ പാസേജ് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതേ തുടർന്നാണ് ദേശീയപാത അധികൃതരും ജനപ്രതിനിധികളും ചേർന്ന യോഗം പുതിയ തീരുമാനം കൈക്കൊണ്ടത്. ചർച്ചയുടെ അടിസ്ഥാനത്തിൽ പുതിയ ക്രമീകരണം എന്ന നിലയിൽ ജംഗ്ഷൻ്റെ കിഴക്ക് ഭാഗത്തെ സർവീസ് റോഡിൽ നിന്നുള്ള പ്രവേശന ഭാഗവും, മധ്യഭാഗത്തെ ക്രോസിങ്ങും അടക്കാൻ തീരുമാനിച്ചു. ഇതോടെ ചാലക്കുടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മുൻകാലത്ത് പോയിരുന്നതു പോലെ, കിഴക്ക് ഭാഗത്ത് വീതി കൂട്ടിയ സർവീസ് റോഡിലൂടെ സുന്ദരികവല വഴി പോട്ട ജംഗ്ഷനിലൂടെ പോകണം. എഴുന്നള്ളത്ത് പാതയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ യാത്രാ ക്രമീകരണം ബസ് ഉടമകളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കാനും യോഗത്തിൽ ധാരണയായി.