കോലഞ്ചേരിയിലുള്ള ഡി അഡിക്ഷൻ സെന്ററിൽ പോകാൻ ഷൈനിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
തനിക്ക് ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ് എന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. അവർക്ക് പണം നൽകും. ലഹരി ഉപയോഗിക്കുന്നത് വ്യക്തപരമായ സന്തോഷത്തിന് വേണ്ടിയാണ്. ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈനിൻ്റെ മൊഴിയിൽ പറയുന്നു. മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു. തന്റെ സ്വകര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്നുവെന്നും നടൻ പറയുന്നു. കോലഞ്ചേരിയിലുള്ള ഡി അഡിക്ഷൻ സെന്ററിൽ പോകാൻ ഷൈനിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നാണ് ഷൈനിൻ്റെ മറുപടി.
അതേസമയം, ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുക. ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഷൈൻ നൽകിയ മൊഴി വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ തിങ്കളാഴ്ച ഷൈനിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: ലഹരിയുടെ സ്രോതസും കണ്ണികളെയും ചോദിച്ചറിയും; ഷൈനിൻ്റെ മൊഴി ഇഴകീറി പരിശോധിക്കാൻ പൊലീസ്
ഇതോടൊപ്പം തന്നെ ഷൈനിൻ്റെ രാസപരിശോധന ഫലമാണ് കേസിൽ നിർണായകമാവുക. ഫലം പോസിറ്റീവ് അയാൽ കൂടുതൽ വകുപ്പ് ചുമത്തും. ഫലം ലഭിക്കാൻ ഒരു മാസം മുതൽ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈൻ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാൻ പരിശോധന ഫലം നിർണായകമാണ്. അതേസമയം, അന്വേഷണം സജീറിലേക്കും വ്യാപിക്കാൻ ആണ് പൊലീസ് നീക്കം. സജീറിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് ഷൈനിലേക്ക് എത്തിയത്. സജീറിനെ പണം കൈമാറിയിട്ടുണ്ടെന്ന് ഷൈനും സമ്മതിച്ചിട്ടുണ്ട്. സജീറിനെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം.