പരസ്യമായി പേര് പറയാൻ കഴിയില്ലെങ്കിൽ രഹസ്യമായാണെങ്കിലും അറിയിച്ചാൽ മതി
സിനിമ സെറ്റിലെ ലഹരി ഉപയോഗം തുറന്ന് പറഞ്ഞതിന് പിന്നാലെ വിൻസി അലോഷ്യസിന് പിന്തുണയുമായി എഎംഎംഎ സംഘടന. വിൻസി പരാതി നൽകിയാൽ എഎംഎംഎ നടപടിയെടുക്കുമെന്ന് സംഘടനയുടെ അഡ്ഹോക് ഭാരവാഹിയായ ജയൻ ചേർത്തല പറഞ്ഞു. വിൻസിയോട് സംസാരിച്ചു. പരാതി നൽകാം എന്ന് വിൻസി അറിയിച്ചു. പരസ്യമായി പേര് പറയാൻ കഴിയില്ലെങ്കിൽ രഹസ്യമായാണെങ്കിലും അറിയിച്ചാൽ മതി. ആരാണെങ്കിലും നടപടിയുണ്ടാകുമെന്നും ജയൻ ചേർത്തല പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കമ്മറ്റിയും ചേർന്നിരുന്നു.
ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്ന നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് നടി പറഞ്ഞത്. ലഹരിക്കെതിരായ പരിപാടിയിലായിരുന്നു വിൻസി നിലപാട് വ്യക്തമാക്കിയത്. തുടർന്ന് വിഷയത്തിൽ വ്യക്തത വരുത്തി നടി വീണ്ടും രംഗത്തെത്തിയിരുന്നു.
“ഞാനൊരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത്, അതിലെ പ്രധാന നടനിൽ നിന്ന് എനിക്കൊരു അനുഭവമുണ്ടായി. അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയും മോശമായി പെരുമാറുകയും ചെയ്തു, അത് കാരണം അദ്ദേഹത്തോടൊപ്പം തുടർന്ന് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു,” വിൻസി പറഞ്ഞു. “എന്റെ വസ്ത്രം ശരിയാക്കാൻ പോയപ്പോൾ, ‘ഞാൻ റെഡിയാക്കാൻ സഹായിക്കാം’ എന്ന് പറഞ്ഞ് അദ്ദേഹത്തിനും എന്റെ കൂടെ വരണമായിരുന്നു.
ഇത് എല്ലാവരുടെയും മുന്നിൽ വെച്ചാണ് പറഞ്ഞത്, ഒരു സീൻ നോക്കുന്നതിനിടെ നടൻ്റെ വായിൽ നിന്ന് വെളുത്ത എന്തോ ഒന്ന് മേശപ്പുറത്തേക്ക് വീണു. അദ്ദേഹം സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു, അത് ചുറ്റുമുള്ള എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. അത് അംഗീകരിക്കാനാവില്ല,” അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും നടി പറഞ്ഞു. വിഷയം ഏറെ ചർച്ചയായിരുന്നു. നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്ന തലം വരെ കാര്യങ്ങൾ എത്തി. ഇതിന് പിന്നാലെയാണ് പിന്തുണയുമായി എഎംഎംഎ എത്തുന്നത്.