എടക്കാട് സീഡ് സൊസൈറ്റി പ്രസിഡൻ്റാണ് പരാതി നൽകിയത്
പകുതി വിലക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്തുള്ള സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ കണ്ണൂരിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. 1.14 കോടി തട്ടിയെന്ന പരാതിയിൽ ചക്കരക്കൽ പൊലീസാണ് കേസ് എടുത്തത്. അനന്തു കൃഷ്ണൻ ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. എടക്കാട് സീഡ് സൊസൈറ്റി പ്രസിഡൻ്റാണ് പരാതി നൽകിയത്.
സിഎസ്ആർ ഫണ്ട് 2500 ഓളം കടലാസ് എൻജിഒകൾ രൂപീകരിച്ചാണ് പ്രതി അനന്തു കൃഷ്‌ണൻ തട്ടിപ്പ് നടത്തിയത്. നാഷണൽ എൻജിഒ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസി എന്ന പേരിലുള്ള ട്രസ്റ്റിന് കീഴിലായിരുന്നു പ്രവർത്തനം. നാല് അക്കൗണ്ടുകളിലേക്ക്ഏകദേശം 500 കോടിയോളം രൂപയാണ് എത്തിയത്. 21 കേസുകൾ എറണാകുളത്ത് മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പകുതി വില സ്കൂട്ടർ തട്ടിപ്പിന്റെ മറ്റൊരു കഥയാണ് മലപ്പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. പണം നൽകി, സ്കൂട്ടറും കിട്ടിയെങ്കിലും, കിട്ടിയ സ്കൂട്ടർ ഓടിക്കാനായത് 48 കി.മീ മാത്രം. സ്കൂട്ടറിൻ്റെ തകരാൻ പരിഹരിക്കാൻ സമീപത്ത് സർവീസ് സെന്ററുകളില്ലാത്തത് വാഹന ഉടമയെ വലച്ചു. പണം മുൻകൂർ വാങ്ങി സ്കൂട്ടർ ലഭിച്ചില്ലെന്ന പരാതികൾ ഉയരുമ്പോഴാണ് കിട്ടിയ സ്കൂട്ടറിലെ തട്ടിപ്പും പുറത്തുവരുന്നത്. കൊട്ടപ്പുറത്തെ വീട്ടമ്മയായ വിജയ ലക്ഷ്മിയാണ് അനന്തു കൃഷ്ണൻ്റെ എൻജിഒയും കെഎംസി എന്ന ചാരിറ്റബിൾ സൊസൈറ്റിയിലൂടെയും ലഭിച്ച സ്കൂട്ടർ വാങ്ങി പണി കിട്ടിയത്. നിരത്തിലോടിക്കാൻ ലൈസൻസ് വേണ്ട എന്ന ഒറ്റ ആകർഷണം കൊണ്ടാണ് ഇവരിൽ നിന്നും ഇലക്ട്രിക് സ്കൂട്ടർ തെരഞ്ഞെടുത്തത്.
വണ്ടിയുടെ വില നൽകിയതിന് ബില്ലു പോലും നൽകാത്തതിനാൽ മറ്റ് നിയമ നടപടികളിലേക്ക് പോകാൻ ഇവർക്ക് കഴിയുന്നില്ല. പ്രദേശത്ത് പണം നൽകിയ നിരവധി പേർക്ക് ഇനിയും സ്കൂട്ടർ നൽകാനുണ്ട്. പണം ആവശ്യപ്പെടുന്നവർക്ക് തിരിച്ചു നൽകാം എന്നറിയിച്ച് തലയൂരാൻ ശ്രമിക്കുകയാണ് ഇപ്പോൾ കെഎംസി ചാരിറ്റബിൾ സൊസൈറ്റി.
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേരളെ കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കും എന്നായിരുന്നു പ്രധാന വാഗ്ദാനം.വിമന്‍ ഓണ്‍ വീല്‍സ് എന്നായിരുന്നു തട്ടിപ്പ് പദ്ധതിക്കിട്ട പേര്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനും സംഘവും ആയിരം കോടിയിലധികം രൂപയാണ് കബളിപ്പിച്ചുകൊണ്ടുപോയത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. കണ്ണൂരിൽ നിന്നും 700 കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നും രണ്ടായിരത്തിലേറെ പരാതിക്കാരുണ്ടെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കളുടെ സൗഹൃദവും സാന്നിധ്യവുമായിരുന്നു തട്ടിപ്പിന്റെ മൂലധനം. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനെ വിവിധ വേദികളില്‍ പദ്ധതി ഉദ്ഘാടകനായി എത്തിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പദ്ധതിയുടെ നിയമോപദേശകയാക്കി.