വ്യാജ ക്രിപ്റ്റോ കറൻസി വഴി അഭിഭാഷകൻ്റെ 10 ലക്ഷം രൂപ തട്ടിയെന്ന കേസിൽ മൊഴിയെടുക്കാൻ സമൻസ് അയച്ചിട്ടും നടൻ എത്താഞ്ഞതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്
തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെവിച്ച് പഞ്ചാബിലെ മജിസ്ട്രേറ്റ് കോടതി. ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രാമൻപ്രീത് കൗറാണ് വാറണ്ട് പുറപ്പെടുവിച്ചത്. വ്യാജ ക്രിപ്റ്റോ കറൻസി വഴി അഭിഭാഷകനായ രാജേഷ് ഖന്നയുടെ 10 ലക്ഷം രൂപ തട്ടിയെന്ന കേസിൽ മൊഴിയെടുക്കാൻ സമൻസ് അയച്ചിട്ടും നടൻ എത്താഞ്ഞതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടും നടൻ ഹാജരാകാഞ്ഞതോടെയാണ് നടപടി.
വ്യാജ ക്രിപ്റ്റോ കറൻസിയായ റിജേക്കയിൽ പണം നിക്ഷേപിക്കാൻ പ്രലോഭിപ്പിച്ചെന്ന കേസിലാണ് സോനുവിൻ്റെ മൊഴിയെടുക്കുന്നത്. മുഖ്യപ്രതി മോഹിത് ശുക്ല ഇതിന് പ്രലോഭിപ്പിച്ചുവെന്നാണ് രാജേഷ് ഖന്ന കോടതിയിൽ സമർപ്പിച്ച ഹർജി. റിജേക്കയുടെ അബാംസിഡറാണ് സോനു സൂദ്. ഈ കേസിൽ മൊഴി നൽകാൻ ആവശ്യപ്പെട്ട് കോടതി, സമൻസ് അയച്ചെങ്കിലും സോനു ഹാജരായില്ല. തുടർന്നാണ് വാറണ്ട് അയച്ചത്.
കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതി നിരവധി സമൻസ് അയച്ചിരുന്നെങ്കിലും സോനു തൻ്റെ മൊഴി രേഖപ്പെടുത്താൻ ഹാജരായിരുന്നില്ല. കോടതി കൃത്യമായി സമൻസ് അയച്ചിട്ടും അതിൽ നിന്നും ഒഴിഞ്ഞുമാറാൻ സോനു ശ്രമിച്ചെന്നും ഉത്തരവിൽ പറയുന്നു.
മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജിനോട് സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചുകൊണ്ടാണ് ലുധിയാന കോടതിയുടെ ഉത്തരവ്. കേസില്‍ അടുത്ത വാദം കേൾക്കുമ്പോള്‍ സോനുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്. ഫെബ്രുവരി 10ന് ഹർജി വീണ്ടും പരിഗണിക്കും. 2025 ഫെബ്രുവരി 10-നകം വാറണ്ട് നടപ്പിലാക്കിയതോ നടപ്പിലാക്കാത്തതിന്റെ കാരണങ്ങളോ സംബന്ധിച്ച റിപ്പോർട്ട് സഹിതം തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.