ജമ്മു കശ്മീരിൽ നിന്നും 1500-ഓളം പേർ ചോദ്യം ചെയ്യലിനായി പൊലീസിൻ്റെ കരുതൽ തടങ്കലിലാണ്
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ സൈനിക നടപടി ഉടനടി ഉണ്ടായേക്കില്ല. തിരിച്ചടിക്ക് വ്യോമസേനയെ ചുമതലപ്പെടുത്തിയേക്കുമെന്ന് സൈനിക വൃത്തങ്ങൾ. അതേസമയം, ജമ്മു കശ്മീരിൽ നിന്നുള്ള 1500ഓളം പേർ കരുതൽ തടങ്കലിലാണ്. ഇവരെ ചോദ്യം ചെയ്യലിനായാണ് പൊലീസിൻ്റെ കരുതൽ തടങ്കലിൽ നിർത്തിയിരിക്കുന്നത്. സേനകളോട് കനത്ത ജാഗ്രത തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, നാളെ കേന്ദ്രം സർവകക്ഷിയോഗം വിളിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലാണ് സർവകക്ഷിയോഗം നടക്കുക.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. 25 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനുമാണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് തീരമാനങ്ങളറിയിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചു. പാകിസ്ഥാനെതിരെ കടുത്ത നടപടികളെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്ന തരത്തിലുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകില്ല, പാകിസ്ഥാൻ പൗരന്മാർ മടങ്ങിപ്പോകണമെന്നും യോഗത്തിൽ തീരുമാനമെടുത്തു. പാകിസ്ഥാൻ പൗരന്മാർക്ക് 48 മണിക്കൂർ സമയമാണ് ഇന്ത്യ വിടാൻ രാജ്യം അനുവദിച്ചിരിക്കുന്നത്. സിന്ധു നദീജല കരാർ മരവിപ്പിക്കാനും പാകിസ്ഥാനിലെ ഇന്ത്യൻ ഡിപ്ലോമാറ്റ്സിനെ തിരികെ വിളിക്കും തുടങ്ങിയ നിർണായക തീരുമാനങ്ങളും പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലുള്ള പാക് നയതന്ത്ര ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കകം മടങ്ങിപ്പോകണം. അട്ടാരി ബോർഡർ അടയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവഴി രാജ്യത്ത് പ്രവേശിച്ചവർ മെയ് ഒന്നിനകം ഈ വഴി തന്നെ മടങ്ങിപ്പോകണമെന്നും നിർദേശമുണ്ട്.