സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ മാസത്തിൽ വിപുലമായ ക്യാമ്പയിൻ നടത്തും. രാഷ്ട്രീയ പാർട്ടികളെയും മതമേലധ്യക്ഷൻമാരെയും അണിനിരത്തും. നോ ടു ഡ്രഗ്സ് ക്യാമ്പയിനിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ മത-സാമുദായിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണ തേടി. ലഹരി വിപത്തിന് മുന്നിൽ കീഴടങ്ങില്ല എന്ന നിശ്ചയദാർഢ്യത്തോടെ മുന്നിട്ടിറങ്ങിയാൽ നമ്മൾ വിജയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാൻ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിലും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി 15,327 വ്യക്തികളെയാണ് ഏപ്രില്‍ 8 മുതല്‍ 14 വരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 927 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 994 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്തു. 248.93 ഗ്രാം എംഡിഎംഎയും 77.127 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങള്‍ക്ക് നല്‍കാം. ഇതിനായി ടോള്‍ ഫ്രീ നമ്പറായ നാഷണല്‍ നര്‍കോട്ടിക്സ് ഹെല്പ് ലൈന്‍ 1933 നമ്പർ, എഡിജിപി എല്‍ & ഓയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്‍റി നാര്‍കോട്ടിക് സെല്‍ വിഭാഗത്തിന്‍റെ 9497979794, 9497927797 നമ്പരുകളും, കേരളാ പൊലീസ് ആരംഭിച്ച യോദ്ധാവ് എന്ന പദ്ധതിയിലെ 9995966666 എന്ന വാട്ട്സാപ്പ് നമ്പറും ഉപയോഗിക്കാം. ഇവ 24 മണിക്കൂറും ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.