അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീതാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച നടപടിക്കെതിരെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
ജനാധിപത്യ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതിയുടെ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീതാണിത്. കേരള നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞു വെച്ച സാഹചര്യമുണ്ട്. ആ നിയമ പോരാട്ടങ്ങളുടെ പ്രസക്തിയാണ് വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സ്വാഗതം ചെയ്തിരുന്നു. വിധി തമിഴ്‌നാട് സര്‍ക്കാരിന്റെ മാത്രം വിജയമല്ലെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഗവര്‍ണര്‍ രാജിവെച്ച് ഒഴിയണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.