വഖഫ് ബോര്‍ഡുകളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായി അമുസ്ലീങ്ങളെ നിയമിക്കാം. എന്നാല്‍ മറ്റ് അംഗങ്ങള്‍ മുസ്ലിങ്ങള്‍ തന്നെയായിരിക്കണം
വഖഫ് ഭേദഗതി നിയമത്തിൽ കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടീഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി. ജില്ലാ കളക്ടര്‍മാര്‍ക്ക് നടപടികള്‍ തുടരാം. എന്നാല്‍ അന്തിമ തീരുമാനം സുപ്രീം കോടതിയുടേതാകും. വഖഫ് ബോര്‍ഡുകളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായി അമുസ്ലീങ്ങളെ നിയമിക്കാം. എന്നാല്‍ മറ്റ് അംഗങ്ങള്‍ മുസ്ലിങ്ങള്‍ തന്നെയായിരിക്കണമെന്നും സുപ്രീം കോടതി നിർദേശം. ഹർജിയിൽ നാളെയും വാദം തുടരും.
നിയമത്തെ ചോദ്യം ചെയ്യുന്ന 73 ഹർജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിയമത്തെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകള്‍, കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഐഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികളായിരുന്നു ഹർജി നൽകിയത്. അതേസമയം, നിയമം റദ്ദാക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹർജികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു.
വഖഫ് ഭേദഗതി നിയമം പരിഗണിക്കുന്നതിനിടെ ഹിന്ദു ബോർഡിൽ മുസ്ലീങ്ങളെ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു. വഖഫ് ഭേദഗതി നിയമത്തിൽ ഹർജിക്കാരോട് സുപ്രീം കോടതി നിരവധി ചോദ്യങ്ങൾ നിരത്തി. മുസ്ലീങ്ങൾക്ക് നേരെ നിയമം പാടില്ലേ, പാർലമെൻ്റിന് അധികാരമില്ല എന്നാണോ വാദമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സംരക്ഷിത സ്മാരകങ്ങൾ പിന്നീട് എങ്ങനെ വഖഫ് ആകും? സംരക്ഷിതമായി പ്രഖ്യാപിച്ചതിനു ശേഷം വഖഫായി പ്രഖ്യാപിച്ചതിനെ എതിർക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹിന്ദുക്കൾക്ക് വേണ്ടിയും മുസ്ലീങ്ങൾക്ക് വേണ്ടിയും നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളുടെ സംരക്ഷകരാണ് സുപ്രീം കോടതിയെന്നും കോടതി പറഞ്ഞു.
ALSO READ: 'എല്ലാം മറക്കുമ്പോഴും തീയതികൾ മാത്രം ഓർക്കുന്നു...'; തിഹാർ ജയിലിൽ നിന്നും ഗുൽഫിഷ ഫാത്തിമ എഴുതുന്നു
വഖഫ് ഭേദഗതി നിയമം ഭരണഘടനയിലെ മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും വിശ്വസങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും കപിൽ സിബൽ സുപ്രീം കോടതിയിൽ വാദിച്ചു. മതാചാരത്തിന് വിരുദ്ധമാണ് വഖഫ് നിയമം. നിയമം ആർട്ടിക്കിൾ 25, 26 ൻ്റെ ലംഘനമാണ്. ഒരാള്‍ മുസ്ലിമാണോ അല്ലയോ എന്ന് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും കപിൽ സിബൽ വാദിച്ചു. എന്നാൽ, ആർട്ടിക്കിൾ 26 മതേതരമാണ്, എല്ലാ വിഭാഗങ്ങൾക്കും ബാധകമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ മറുപടി. ഒരു സ്വത്ത് വഖഫ് അല്ലെന്ന് തീരുമാനിച്ചാല്‍ പിന്നെ എന്താകും. ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാല്‍ ഒരു സ്വത്ത് വഖഫ് അല്ലാതാകും. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
വഖഫ് ബോര്‍ഡിലെ അമുസ്ലീം പ്രാതിനിധ്യം ഭരണഘടനാ വിരുദ്ധമെന്നും അമുസ്ലീങ്ങൾക്ക് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കുന്നത് അവശ്യ മതാചാര വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വഖഫ് ബോര്‍ഡില്‍ മുസ്ലിങ്ങളെക്കാള്‍ പ്രാതിനിധ്യം അമുസ്ലിങ്ങള്‍ക്ക് ലഭിക്കും. നാമനിര്‍ദ്ദേശത്തിലൂടെയാണ് അമുസ്ലീങ്ങള്‍ക്ക് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാൽ, അവശ്യ മതാചാരവും ഭരണനിര്‍വ്വഹണവും വ്യത്യസ്തമെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ പറഞ്ഞു. വഖ്ഫ് നിയമം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. വഖഫ് നിയമം അനുസരിച്ച് ഒരാള്‍ മുസ്ലിമെന്ന് തെളിയിക്കാന്‍ അഞ്ച് വര്‍ഷം വേണ്ടിവരുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ALSO READ: ആശുപത്രി ഐസിയുവിൽ വെച്ച് എയർഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന് പരാതി; സംഭവം ഗുരുഗ്രാമിൽ
എല്ലാ വശങ്ങളും പരിശോധിച്ചാണ് നിയമ നിര്‍മാണം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വാദിച്ചു. സംയുക്ത പാര്‍ലമെൻ്ററി സമിതി 38 യോഗങ്ങള്‍ ചേര്‍ന്നു. 98.2 ലക്ഷം നിവേദനങ്ങള്‍ പരിശോധിച്ചു. ജെപിസി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് ശേഷമാണ് നിയമ നിര്‍മ്മാണമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്ത് അതേപടി തുടരും. 1923ലെ ആദ്യ വഖഫ് നിയമത്തിൻ്റെ തുടര്‍ച്ചയാണ് നിയമ ഭേദഗതി. രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി എങ്കില്‍ മുത്തവല്ലി ജയിലിലേക്ക് പോകുമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. 1995 മുതലുള്ള സാഹചര്യം അതാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി.
ഒരു സ്വത്ത് വഖഫ് ആണോ അല്ലേ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവിലെ വഖഫ് ഉപയോക്താവിന്റെ അവകാശം റദ്ദാക്കുന്നതാണ് നിയമം. നിലവിലെ വഖഫ് ഉപയോക്താവിന്റെ അവകാശം റദ്ദാക്കുന്നതാണ് നിയമമെന്നും കോടതിയുടെ നിരീക്ഷണം. വഖഫ് ഉപയോക്താവിന്റെ സ്വത്തിന് മേല്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചാല്‍ എന്താകുമെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ ചോദിച്ചു. ഒരു സ്വത്ത് വഖ്ഫ് ആണോ അല്ലെ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.