വകുപ്പ്തല നടപടികളിലെ ആരോപണ പ്രത്യാരോണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
സസ്പെൻഷനിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. അടുത്ത ആഴ്ച ചീഫ് സെക്രട്ടറിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകി. വകുപ്പ്തല നടപടികളിലെ ആരോപണ പ്രത്യാരോണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്പെൻഡ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു സസ്പെൻഷൻ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാഞ്ഞതോടെ സസ്പെൻഷൻ വീണ്ടും നീട്ടി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും, ചട്ടലംഘനമില്ലെന്നുമായിരുന്നു എന്‍. പ്രശാന്തിന്റെ വാദം. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും, വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.ചീഫ് സെക്രട്ടറി നേരിട്ടാകും പ്രശാന്ത് ഐഎഎസിൻ്റെ ഹിയറിങ് നടത്തുക.
കെ. ഗോപാലകൃഷ്ണനേയും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനേയും ഉന്നമിട്ടാണ് എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്. ജയതിലകിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. ജയതിലകിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യും. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും ഇപ്പോള്‍ വെളിപ്പെടുത്തുക. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വാഹമില്ലെന്നും പ്രശാന്ത് പറയുന്നു.