ജി.എസ്.ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യങ്ങൾ
സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സ്തംഭിപ്പിച്ചാണ് സമരം. ജി.എസ്.ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യങ്ങൾ. ജനുവരിയിൽ മാത്രം മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101കോടിയാണെന്നും നിർമാതാക്കൾ പറഞ്ഞു.
ജനുവരിയിൽ മാത്രം 28ചിത്രങ്ങളാണ് തിയറ്ററിൽ റിലീസായത്. ഇതിൽ രേഖാചിത്രം മാത്രമാണ് നേട്ടമുണ്ടാക്കിയത്. സിനിമാനിർമാണ ചെലവിന്റെ 60ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. സിനിമ നിർമിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും നിർമാതാക്കൾ പറയുന്നു.
ALSO READ: സിനിമ നയരൂപീകരണ സമിതി സ്ത്രീപക്ഷത്താണെന്ന് ഉറപ്പാക്കണം: സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി
താരങ്ങളുടെ പ്രതിഫലം ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. മലയാള സിനിമയോട് ഇവർക്ക് യാതൊരു കമിൻ്റ്മെൻ്റും ഇല്ലാത്ത സ്ഥിതി. പുതിയ ചില സംവിധായകരും കോടികളുടെ പ്രതിഫലം വാങ്ങുന്നു. ഒരു രൂപ ലഭിച്ചാൽ 30 പൈസ സർക്കാരിന് കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സർക്കാർ സിനിമ മേഖലക്ക് ഒന്നും ചെയ്യുന്നില്ലെന്നും നിർമാതാക്കൾ കുറ്റപ്പെടുത്തി.
നിർമാതാക്കളെ കുത്തുപാള എടുപ്പിക്കുന്ന നടപടി അംഗീകരിക്കില്ല. താരങ്ങളുടെ ന്യായമായ പ്രതിഫല വർധന അംഗീകരിക്കാം. താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിൻ്റെ 10 ൽ ഒന്ന് പോലും കളക്ഷൻ ലഭിക്കുന്നില്ല. നേട്ടം കൊയ്യുന്നത് താരങ്ങൾ മാത്രമാണ്. ഒരു പടം ഹിറ്റായാൽ സംവിധായകർ വാങ്ങുന്നത് ഒരു കോടി രൂപ. കോവിഡിന് ശേഷമാണ് താരങ്ങൾ പ്രതിഫലം ക്രമാതീതമായി കൂട്ടിയത്. പറയേണ്ടി വന്നാൽ താരങ്ങളുടെ പ്രതിഫലം പുറത്തുപറയുമെന്നും നിർമാതാക്കൾ പറഞ്ഞു.
ALSO READ: മാധ്യമങ്ങളുടെ ഉള്ളടക്കം അനധികൃതമായി ഉപയോഗിച്ചു; ഓപ്പൺ എഐയ്ക്കെതിരെ കേസുമായി ഇന്ത്യൻ വാർത്താ ഏജൻസികൾ
ഒടിടി പ്ലാറ്റഫോമുകൾക്ക് സിനിമ വേണ്ടാത്ത സ്ഥിതിയാണ്. തിയറ്ററുടമകളും വലിയ പ്രതിസന്ധിയിലാണ്. അനിശ്ചിതകാല സമരത്തിന് മുമ്പ് സൂചന സമരം നടത്തുമെന്നും നിർമാതാക്കൾ അറിയിച്ചു. താരങ്ങൾ നിർമിക്കുന്ന സിനിമകളും പ്രദർശിപ്പിക്കില്ലെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.