എസ്എൻഡിപിയുടെ ഇന്നത്തെ നിലയിലേക്കുള്ള വളർച്ചയ്ക്ക് ഏറ്റവും അധികം സംഭാവന ചെയ്ത വ്യക്തിയാണ് വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പ്രശംസിച്ചു
മലപ്പുറം പരാമർശ വിവാദങ്ങൾക്കിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ്റെ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. എസ്എൻഡിപിയുടെ ഇന്നത്തെ നിലയിലേക്കുള്ള വളർച്ചയ്ക്ക് ഏറ്റവും അധികം സംഭാവന ചെയ്ത വ്യക്തിയാണ് വെള്ളാപ്പള്ളി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. എസ്എൻഡിപി നേതൃത്വത്തിൽ വെള്ളാപ്പള്ളി മുപ്പത് വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച മഹാസംഗമത്തിൽ വെള്ളാപ്പള്ളിക്കൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അദ്ദേഹത്തിൻ്റെ അനിതര സാധാരണമായ കർമ്മ ശേഷിയും നേതൃപാടവവും നേതൃസ്ഥാനത്ത് തുടർച്ചയായി തുടരാൻ ഇടയാക്കി. നമ്മുടെ സമൂഹത്തിൽ അപൂർവ്വം ചില വ്യക്തികൾക്ക് മാത്രമാണ് ഇത്തരം അവസരം ലഭിക്കുക. അണികളും പ്രസ്ഥാനവും ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചു. സംഘടനയ്ക്ക് ദൗര്‍ബല്യങ്ങൾ ഉണ്ടാക്കുന്ന ഇടപെടലുകൾ അല്ല അദ്ദേഹം നടത്തിയത്. കുമാരനാശാൻ പോലും 16 വർഷമേ ഈ സ്ഥാനത്ത് തുടർന്നുള്ളൂ. ഇനിയും കർമ്മനിരത്തമായ നേതൃത്വം യോഗത്തിന് ഉണ്ടാവും. ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ അംഗങ്ങൾക്ക് ധൈര്യം പകർന്ന നേതാവാണ് വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: SFIOയുടേത് നഗ്നമായ രാഷ്ട്രീയ ഇടപെടൽ, ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ: എം.വി. ഗോവിന്ദൻ
വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ യോഗവും ട്രസ്റ്റും വളർന്നു. എസ്എൻഡിപി കേവലം സാമുദായിക നവീകരണത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. കേരളത്തിൻറെ സമഗ്രമായ വികസനങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു എസ്എൻഡിപിയുടേത്. വിദ്യാഭ്യാസരംഗത്ത് കേരളമാണ് നമ്പർ വണ്ണായി നിൽക്കുന്നത്. ശ്രീ നാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകൾ പിന്തുടർന്നതു കൊണ്ടാണ് ഈ നേട്ടത്തിൽ എത്താൻ കേരളത്തിന് സാധിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതിലും ഗുരുവിന്റെ ദർശനങ്ങൾ കാരണമായി. സമൂഹത്തെയാകെ ഉന്നതിയിലേക്ക് നയിക്കാൻ ശ്രീ നാരായണ ദർശനത്തിലൂടെ എസ്എൻഡിപിക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവസാന വാക്കുകളിൽ മലപ്പുറം വിഷയത്തിൽ വെള്ളാപ്പള്ളിയോടുള്ള നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. നാവിൽ സരസ്വതി വിലാസമുള്ള ആളാണ് വെള്ളാപ്പള്ളി. തെറ്റിദ്ധാരണകൾ പരത്താനുള്ള അവസരങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വന്നു. വെള്ളാപ്പള്ളി ഒരു മതത്തെയും പ്രത്യേകമായി എതിർക്കുന്ന ആളല്ല. എന്തിനെയും വക്രീകരിക്കാനും തെറ്റായി ചിത്രീകരിക്കാനും ശ്രമിക്കുന്ന സമയമാണിതെന്നും പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് വിരോധമോ മമതയോ വച്ചുകൊണ്ട് നടത്തിയ പ്രസംഗമല്ല അതെന്നും പിണറായിയുടെ പിന്തുണ വെള്ളാപ്പള്ളിക്ക് ലഭിച്ചു. അതേസമയം വെള്ളാപ്പള്ളി പ്രസംഗങ്ങളിൽ അവധാനത പുലർത്തണമെന്ന ഉപദേശവും പിണറായി നൽകി.
അതേസമയം മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലെത്താൻ പിണറായിക്ക് കഴിയട്ടെയെന്നും ഭരണ തുടർച്ചയ്ക്ക് അനുകൂലമാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമെന്നും വെള്ളാപ്പള്ളി മറുപടി പറഞ്ഞു. SNDP ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ 30 വർഷം പൂർത്തിയാക്കിയത്തിന്റെ ഭാഗമായി ചേർത്തലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും വേദി പങ്കിട്ടത്. മന്ത്രിമാരായ വി.എൻ വാസവൻ, സജി ചെറിയാൻ, പി രാജീവ്, പി പ്രസാദ് തുടങ്ങിയവരും പരിപാടിയിൽ ഭാഗമായി.