ഇതിനുമുമ്പ് സമാനമായൊരു ചർച്ച നടന്നത് 1956ൽ തൃശ്ശൂരിൽ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലാണ്
സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍നിന്ന്
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളം നയരേഖയുടെ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന്. കേരള വികസനത്തിന് വൻ കുതിപ്പ് നൽകുന്ന പദ്ധതികളാണ് നയരേഖ വിഭാവനം ചെയ്യുന്നത്. ഐടി, ടൂറിസം മേഖലകളിൽ വൻകിട പദ്ധതികൾ, കൂടുതൽ ക്ഷേമ പദ്ധതികൾ എന്നിങ്ങനെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന നയരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആഗോള നിക്ഷേപ ഭീമൻമാരെയടക്കം കേരളത്തിൽ എത്തിക്കാൻ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും പരിഷ്കാരങ്ങളും നയരേഖ നിർദേശിക്കുന്നുണ്ട്.
ഇടതുപക്ഷ സർക്കാരിന് തുടർഭരണം പ്രതീക്ഷിച്ചുകൊണ്ട്, നവകേരളത്തിന് പുതിയ വികസനകാഴ്ചപ്പാട് നിർദേശിക്കുന്ന പാർട്ടി രേഖയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന പ്രതിനിധികൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. നയരേഖയിൻമേലുള്ള ചർച്ച മറ്റന്നാളാണ്. മൂന്നാം എൽഡിഎഫ് സർക്കാർ വരും എന്നുറപ്പിക്കുന്ന നയരേഖ സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ സാമൂഹിക സാഹചര്യത്തിലേക്ക് കേരളത്തെ വളർത്താനുള്ള കർമ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
പ്രധാന നിർദേശങ്ങൾ ഇങ്ങനെ:
1 കേരള വികസനത്തിന് വൻ കുതിപ്പ് നൽകാൻ വികസന പദ്ധതികൾ.
2 ഐടി, ടൂറിസം തുടങ്ങി മേഖലകളിൽ വൻകിട പദ്ധതികൾ.
3 ഇതിനായി വൻ തോതിൽ നിക്ഷേപം ആകർഷിക്കും.
4 ആഗോള നിക്ഷേപ ഭീമന്മാരെ ഉൾപ്പെടെ കേരളത്തിൽ എത്തിക്കും.
5 ആഗോള വൻകിട നിക്ഷേപത്തിന് നിയമ- ചട്ട പരിഷ്കാരങ്ങൾ.
6 റോഡ് - റെയിൽ വികസനം, മറ്റ് അനുബന്ധ വികസനങ്ങൾ വേഗത്തിലാക്കും.
7 തൊഴിൽ സൃഷ്ടിക്കലിന് മുഖ്യ ഊന്നൽ നൽകും.
8 യുവാക്കൾ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത തടയാൻ സമാന സാഹചര്യം സംസ്ഥാനത്ത് ഒരുക്കും.
9 സാമൂഹിക സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് മുൻതൂക്കം.
10 സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മാതൃകകൾ കേരളത്തിൽ അവതരിപ്പിക്കും.
11 വയോജന സൗഹൃദ സംസ്ഥാനം, ഭിന്ന ശേഷി കുട്ടികൾക്ക് സ്റ്റേറ്റിൻ്റെ സംരക്ഷണം തുടങ്ങി ക്ഷേമ പദ്ധതികൾ.
12 പ്രകൃതിയും മനുഷ്യനും പരസ്പര പൂരകമായി വർത്തിക്കുന്ന വികസന മാതൃക.
2022ൽ സിപിഐഎമ്മിൻ്റെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന നയരേഖ പാർട്ടി സംഘടനാ ചരിത്രത്തിൽ തന്നെ അപൂർവമായിരുന്നു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ ഉപയോഗപ്പെടുത്തി പരമ്പരാഗത വ്യവസായങ്ങളെ നവീകരിക്കുക, സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങളായിരുന്നു അന്ന് പിണറായി വിജയൻ അവതരിപ്പിച്ചത്. അത് പാർട്ടി ഭരണത്തിലിരിക്കെ നടപ്പാക്കാനിരിക്കുന്ന പദ്ധതികളെപ്പറ്റിയായിരുന്നു. എന്നാൽ ഇക്കുറി തുടർഭരണം വരുമെന്നുറപ്പിച്ച് ഒരു നയരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് അപൂർവത. ഇതിന് മുമ്പ് പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സമാനമായൊരു ചർച്ച നടന്നത് 1956ൽ നാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി തൃശ്ശൂരിൽ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലാണ്. അന്ന് പാർട്ടി അധികാരത്തിലെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമെന്ന് സമ്മേളനം വിശദമായി ചർച്ച ചെയ്തിരുന്നു.