സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം ഉയർന്നത്
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വനം, വൈദ്യുതി മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം ഉയർന്നത്. വനം വകുപ്പിൻ്റെ പ്രവർത്തനം സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എം.എം. മണി വൈദ്യുതി വകുപ്പ് ഭരിച്ച അവസ്ഥയല്ല ഇന്ന്. ഇപ്പോഴത്തെ വൈദ്യുതി മന്ത്രിക്ക് വകുപ്പിൽ ഗ്രാഹ്യമില്ലെന്നും ഉദ്യോഗസ്ഥരാണ് ഭരണമെന്നുമാണ് ചർച്ചയിലെ കുറ്റപ്പെടുത്തൽ.
പ്രവർത്തന റിപ്പോർട്ടിന്മേൽ വൈകിട്ട് നടന്ന രണ്ട് മണിക്കൂർ ചർച്ചയിലാണ് ഇടുക്കി ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന വന്യജീവി സംഘർഷങ്ങളിലും മലയോര കർഷകരുടെ വിഷയങ്ങളിലും രൂക്ഷ വിമർശനം ഉണ്ടായത്. പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ വനം വകുപ്പ് മന്ത്രിയെ പേരെടുത്തു വിമർശിച്ചു. ജനങ്ങളെ വിശ്വാസത്തിൽ എടുത്തു പ്രവർത്തിച്ചില്ലെങ്കിൽ സിപിഎമ്മിന് ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ജനമധ്യത്തിൽ പ്രവർത്തിക്കാൻ വലിയ വെല്ലുവിളി ഉണ്ടാകുമെന്നും പ്രതിനിധികൾ പറഞ്ഞു.
വനം വകുപ്പിനോടുള്ള അതൃപ്തി സർക്കാരിനോടുള്ള അതൃപ്തിയായി മാറുകയാണ്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെയും വിമർശനം ഉയർന്നു. എം.എം. മണി വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴുള്ള ഇടപെടലും സമീപനവും ഉദ്യോഗസ്ഥർ ഇപ്പോൾ നടത്തുന്നില്ല. ഉദ്യോഗസ്ഥർ പലപ്പോഴും പല വകുപ്പുകളുടെയും പ്രവർത്തനം പ്രതിസന്ധിയിൽ ആക്കുന്നതായും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. 1964 ലെ ഭൂപതിവ് ചട്ടത്തിൻ്റെ ഭേദഗതി സർക്കാർ പ്രാവർത്തികമാക്കിയിട്ടില്ല. പത്ത് ചെയിൻ മേഖലയിൽ പലയിടത്തും പട്ടയം ലഭിച്ചെങ്കിലും കല്ലാർകുട്ടി മേഖലയിൽ പട്ടയം നൽകാത്തതിലും വിമർശനമുണ്ടായി. ഇന്ന് നടക്കുന്ന ചർച്ചയിൽ കൂടുതൽ വിമർശനങ്ങൾ ഉണ്ടായേക്കും.
ഇന്നലെയാണ് ഇടുക്കി സിപിഎം ജില്ലാ സമ്മേളനം തൊടുപുഴയിൽ ആരംഭിച്ചത്. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 17 വർഷത്തിനു ശേഷമാണ് സിപിഎം ജില്ലാ സമ്മേളനത്തിന് തൊടുപുഴ വേദിയാകുന്നത്. ഫെബ്രുവരി ആറിന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
അതേസമയം, കാസർഗോഡ് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളന നഗരിയിൽ ഇന്ന് വൈകിട്ട് പതാകയുയർത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.