മറൈൻ ഡ്രൈവിലെ പരിപാടിയിലാണ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടകയായി എത്തിയത്
ആയിരം കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ അനന്തുകൃഷ്ണൻ്റെ പരിപാടികളിൽ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവും. മറൈൻ ഡ്രൈവിലെ പരിപാടിയിലാണ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടകയായി എത്തിയത്.
തട്ടിപ്പിന് നേതൃത്വം നൽകിയിരുന്ന SIGN (സൊസൈറ്റി ഫോർ ഇൻ്റെട്രേറ്റഡ് നേഷൻ) സൊസൈറ്റി നിയന്ത്രിച്ചിരുന്നത് ബിജെപി നേതാക്കളാണെന്നും കണ്ടെത്തി. സൊസൈറ്റിയുടെ ചെയർമാൻ ബിജെപി നേതാവ് എ.എൻ. രാധാകൃഷണനാണ്. സൊസൈറ്റിയുടെ തലപ്പത്തിരിക്കുന്ന മറ്റുള്ളവരും ബിജെപി നേതാക്കളാണ്. സൊസൈറ്റി ട്രഷറർ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.ടി. ബിനീഷ്, സൊസൈറ്റി സെക്രട്ടറി ബിജെപി കോട്ടയം ജില്ല കമ്മിറ്റിംഗം രൂപേഷ്, സൊസൈറ്റി സംസ്ഥാന കോർഡിനേറ്റർ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയംഗം സുനിൽ കളമശേരി എന്നിവരാണ്.
മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പരിപാടികളിലെ സ്ഥിരം ഉദ്ഘാടകനായിരുന്നു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. നിരവധി തവണ സ്കൂട്ടർ വിതരണ പരിപാടികളിൽ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടകനായി എത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന് പ്രധാനമന്ത്രിയുമായി കൂടി കാഴ്ചയ്ക്ക് അവസരമൊരുക്കിയതും എ.എൻ. രാധാകൃഷ്ണനാണ്. ബിജെപിയിലെ മുതിർന്ന നേതാവിനെതിരെ പാർട്ടിയിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് എ.എൻ. രാധാകൃഷ്ണൻ.
അതേസമയം, കേസിലെ തട്ടിപ്പ് 1000 കോടി രൂപ പിന്നിട്ടുവെന്നാണ് വിവരം. എന്നാൽ പ്രതി അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിൽ ശേഷിക്കുന്നത് മൂന്ന് കോടി രൂപ മാത്രമാണ്. ബാക്കി പണം വിദേശത്തേക്ക് കടത്തിയതായാണ് സംശയം. സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ സംസ്ഥാനത്താകമാനം പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ചത് 5000ത്തോളം പരാതികളാണ്. ഈ കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
മൂവാറ്റുപുഴയിൽ പകുതി വിലയ്ക്ക് ടൂവീലർ നൽകാം എന്ന് വാഗ്ദാനം നൽകി ഒൻപത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയാണ് തൊടുപുഴ സ്വദേശി ചൂരക്കുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ. ഫെബ്രുവരി ഒന്നിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.