സർക്കാർ നയത്തിൽ പ്രഖ്യാപിച്ച കാര്യം സുതാര്യമായിട്ടാണ് നടപ്പിലാക്കുന്നതെന്നും മദ്യക്കമ്പനി വ്യവസായം നഷ്ടപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി സഭയെ നിലപാടറിയിച്ചു.
നിയമസഭയിൽ വീണ്ടും ചർച്ചയായി പാലക്കാട് എലപ്പുള്ളി മദ്യക്കമ്പനി വിവാദം. വ്യാവസായിക അടിസ്ഥാനത്തിൽ സ്പിരിറ്റ് നിർമിക്കണം എന്നുള്ളത് സർക്കാർ നയമാണെന്നും ആ സ്ഥലത്ത് ജനങ്ങൾക്ക് എതിർപ്പില്ലെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. സർക്കാർ നയത്തിൽ പ്രഖ്യാപിച്ച കാര്യം സുതാര്യമായിട്ടാണ് നടപ്പിലാക്കുന്നതെന്നും മദ്യക്കമ്പനി വ്യവസായം നഷ്ടപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി സഭയെ നിലപാടറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് എത്തിക്കുന്നതിലൂടെ 100 കോടിയോളം രൂപ ജിഎസ്‌ടി നഷ്ടം ഉണ്ടാകുന്നു. കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സ്പിരിറ്റ് കൊണ്ടുവരണമെന്ന് നിങ്ങൾക്കെന്താണിത്ര വാശി? മറ്റു സംസ്ഥാനങ്ങളിലെ സ്പിരിറ്റ് കമ്പനി ഉടമകളുടെ രാഷ്ട്രീയ ബന്ധം ഞാൻ പറയുന്നില്ല. മദ്യവിൽപന ശാലകൾ കേരളത്തിലാണ് കുറവെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
"മദ്യനയം മാറ്റിയത് ആദ്യം അറിഞ്ഞത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമാണ്. അവരുടെ പ്രതികരണം പ്രധാന വാർത്തയായിരുന്നു. മഴവെള്ള സംഭരണം എങ്ങനെ സാധ്യമാകും എന്നത് കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. എന്നാൽ ആരും വന്നില്ല," മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം, എലപ്പുള്ളിയിൽ പ്രതിഷേധമില്ലെന്ന് മന്ത്രി പറയരുതെന്നും പ്രതിഷേധങ്ങൾ നമ്മൾ കാണുന്നതല്ലേയെന്നും എൻ. ഷംസുദീൻ എംഎൽഎ വിമർശിച്ചു. കുടിവെള്ളത്തിനും കൃഷിക്കും വെള്ളമില്ലെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ഇപ്പോൾ കമ്പനിക്ക് അനുമതി നൽകുന്നതെന്ന് രമേശ് ചെന്നിത്തലയും വിമർശിച്ചു.
കൊക്കക്കോള പൂട്ടിച്ചത് ഞങ്ങളാണെന്നും ഒരൊറ്റ ഭൂഗർഭജലം പോലും ഊറ്റില്ലെന്ന ഉറപ്പിലാണ് അനുമതി നൽകിയതെന്നും എക്സൈസ് മന്ത്രി വിശദീകരിച്ചു. കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സ്പിരിറ്റ് കൊണ്ടുവരണമെന്ന് നിങ്ങൾക്കെന്താണിത്ര വാശിയെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.