രാവിലെ മുതൽ പരാതിക്കാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ ക്യൂ നീളുകയായിരുന്നു. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ ഇടണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം
എറണാകുളത്ത് പകുതി വില തട്ടിപ്പിൽ പരാതി നൽകാൻ ആളുകളുടെ നീണ്ട ക്യൂ. പറവൂർ സ്റ്റേഷനിലാണ് പരാതി നൽകാൻ നൂറുകണക്കിനാളുകൾ എത്തിയത്. രാവിലെ മുതൽ പരാതിക്കാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ ക്യൂ നീളുകയായിരുന്നു. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ ഇടണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പരാതിക്കാർ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
അതേ സമയം, പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹികളേയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രസ് ക്ലബ്ബിനും പാരതോഷികം നൽകിയെന്ന് പിടിയിലായ അനന്തുകൃഷ്‌ണൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അതിനിടെ പകുതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്ത് പ്രസ് ക്ലബും അനന്തുകൃഷ്ണനും കരാർ ഒപ്പിട്ടുവെന്ന വിവരവും പുറത്തുവന്നു. കഴിഞ്ഞവർഷം മാർച്ച് 20നായിരുന്നു കരാർ ഒപ്പിട്ടത്. വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന് എതിരെ മുൻ സെക്രട്ടറി കെ. എൻ. സാനു മുഖ്യമന്ത്രിക്ക് പരാതി നൽകി. രാധാകൃഷ്ണൻ്റെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു കരാർ എന്നാണ് ആരോപണം.
പ്രതി അനന്തു കൃഷ്ണനെ ഇന്ന് തൊടുപുഴയിൽ തെളിവെടുപ്പിന് എത്തിച്ചു. ശങ്കരപ്പള്ളി, കൊളപ്ര എന്നിവിടങ്ങളിലാണ് തെളിവെടുപ്പിന് എത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതൊക്കെ പ്രമുഖർക്ക് എത്ര തുക നൽകിയെന്നതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് രണ്ട് കോടി രൂപ നൽകിയതായാണ് മൊഴി. ലാലി വിൻസെന്റിന് 46 ലക്ഷം രൂപ നൽകി. പണം നൽകിയതിന്റെ വാട്സ് ആപ്പ് ചാറ്റും ശബ്ദ സന്ദേശങ്ങളും ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് ലക്ഷങ്ങൾ തെരഞ്ഞെടുപ്പ് ഫണ്ടായി നൽകി എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ വീണ്ടും പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് താമരശ്ശേരിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചു. വിദ്യാഥികളുൾപ്പെടെ നാന്നൂറോളം പേർ തട്ടിപ്പിനിരയായെന്നാണ് വിവരം അതേ സമയം പകുതിവില ഫണ്ട് തട്ടിപ്പ് പ്ലാൻ B മാത്രമായിരുന്നു എന്ന് അനന്തുകൃഷ്ണൻ പൊലീസിന് മൊഴി നൽകി.
ALSO READ: "ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്, പാർട്ടിക്ക് വല്ല്യേട്ടൻ മനോഭാവം"
CSR ഫണ്ടിനായി 200 ഓളം കമ്പനികളെ സമീപിച്ചു. എന്നാൽ ഈ നീക്കം പാളി. ഇതോടെ CSR ഫണ്ട് കിട്ടാനായി ആനന്ദ കുമാറിനെ പരിചയപ്പെട്ടു. അതും പാളിയതോടെയാണ് സ്ഥലവും,വസ്തുകളും വാങ്ങി തട്ടിപ്പ് ആർഭാടമാക്കാൻ തീരുമാനിച്ചത്. CSR ഫണ്ട് നൽകുമെന്ന് അനന്തുകൃഷ്ണൻ പറഞ്ഞ കമ്പനികളോട് പൊലീസ് വിവരങ്ങൾ തേടാൻ തീരുമാനിച്ചു. നിലവിൽ പ്രധാനപ്പെട്ട കമ്പനികളുടെ പേര് അനന്തു കൃഷ്‌ണന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ ഇല്ല. CSR തുക ഒന്നും വന്നിട്ടില്ല എന്നാണ് പൊലീസ് നിഗമനം.