ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടികാഴ്ച നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഈ തീരുമാനം എടുത്തത്.
ഗാസ വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചതായി ഹമാസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടികാഴ്ച നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഈ തീരുമാനം എടുത്തത്. ആദ്യ ഘട്ടം ആരംഭിച്ച് പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നത്. ഈ ഘട്ടത്തിൽ അവശേഷിക്കുന്ന എല്ലാം ബന്ധികളെയും മോചിപ്പിക്കുമെന്നാണ് വ്യവസ്ഥ.
ഗാസ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായുള്ള ഒന്നാംഘട്ടത്തിലെ നാലാമത്തെ ബന്ദിമോചനം പൂർത്തിയായിരുന്നു. ഖാൻ യൂനിസിൽ വെച്ച് രണ്ട് ബന്ദികളെ ആദ്യം മോചിപ്പിച്ച ഹമാസ് മൂന്നാം പൗരനെ അൽപസമയം കഴിഞ്ഞാണ് മോചിപ്പിച്ചത്. 183 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി, 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട 18 പേരാണ് ഇതുവരെ മോചിപ്പിക്കപ്പെട്ടത്. ഇതിൽ ഉൾപ്പെട്ട അഞ്ച് തായ് പൗരന്മാരെയും ഹമാസ് മോചിപ്പിച്ചു. പകരം 583 പലസ്തീൻ തടവുകാരെയാണ് ഇതുവരെ ഇസ്രയേൽ മോചിപ്പിച്ചത്.