കേരളത്തിൽ 90 ശതമാനം ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഒരു മാസം ലഭിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു
വീണാ ജോർജ് (സഭ ടിവി)
ആശാ വർക്കർമാർക്ക് രാജ്യത്തിലെ ഏറ്റവും അധികം ഓണറേറിയം നൽകുന്നത് കേരള സർക്കാരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനുപുറമേ ഇൻസെന്റീവ് കൂടി നൽകുന്നു. അമിത ജോലിഭാരം ഉണ്ടാകാതെ നോക്കുന്നുണ്ട്. കേന്ദ്രം നൽകാനുള്ള 100 കോടിയിൽ ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും മന്ത്രിയെ നിയമസഭയെ അറിയിച്ചു. ആശാ വക്കർമാരുടെ ഓണറേറിയം, ഇൻസെന്റീവ് എന്നിവയ്ക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച കെ. ശാന്തകുമാരിയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
കേരളത്തിൽ 90 ശതമാനം ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഒരു മാസം ലഭിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കേരളത്തിൽ ആശാ വർക്കർമാരുടെ പ്രവർത്തനം കൃത്യമായാണ് നടക്കുന്നത്. തൊഴിലാളികൾക്ക് മെറ്റേണിറ്റി ലീവ് ഉറപ്പാക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. ആശ കേന്ദ്ര സ്കീമാണ്. ഇവരെ സന്നദ്ധ പ്രവർത്തകരായാണ് കേന്ദ്രം കാണുന്നത്. എന്നാൽ ഇവരെ തൊഴിലാളികളായി കാണണം എന്നതാണ് ആവശ്യം. ഇത് കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടയത്തെ സർക്കാർ നഴ്സിങ് കോളേജ് റാഗിങ്ങിൽ കുറ്റക്കാരായ വിദ്യാർഥികളെ പുറത്താക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ഉത്തരവ് രണ്ടുദിവസത്തിനുള്ളിൽ ഇറങ്ങുമെന്നും വീണാ ജോർജ് അറിയിച്ചു. കോട്ടയം ഗവൺമെൻ്റ് നേഴ്സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്.
അതേസമയം, ഓണറേറിയം വർധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്ന ആശാ വർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആശാ വർക്കർമാർ പങ്കെടുത്തു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. പിന്തുണയുമായി സംസ്ഥാന വ്യാപകമായി കോൺഗ്രസ് ജില്ലാ കമ്മിറ്റികളും പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളി സമരം അട്ടിമറിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ നീക്കം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സമരത്തിന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ തുടരുകയാണ് കോൺഗ്രസ് നേതാക്കൾ. ഓണറേറിയം നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആണ് നൽകുന്നതെന്ന് എം.എം. ഹസൻ ആരോപിച്ചു. 600 രൂപയാണ് മിനിമം കൂലി. 12ഉം 14ഉം മണിക്കൂറുകളാണ് ആശമാർ ജോലി ചെയ്യുന്നത്. സമരക്കാരോട് അപമര്യാദയായി പെരുമാറുന്നു. അർബൻ നക്സൽ, മാവോയിസ്റ്റ് എന്നിങ്ങനെ സമരക്കാരെ വിളിക്കുന്നതായും ഹസൻ ആരോപിച്ചു. കേരളത്തിലേത് മനുഷ്യത്വമില്ലാത്ത സർക്കാരാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രതികരണം. ആശാ വർക്കർമാരെ മഴയത്ത് നിർത്തിയതിന് ഈ സർക്കാരിനെ ജനങ്ങൾ പുറത്തു നിർത്തുമെന്നും ജനങ്ങളെ ദ്രോഹിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തിരിക്കുകയാണ് പിണറായി വിജയൻ എന്നും കെ. മുരളീധരനും പറഞ്ഞു.