ക്ഷിണാഫ്രയ്ക്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റുകൾ വീഴ്ത്തി
പ്രവചനങ്ങൾ മാറിമറിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് മിന്നും ജയം. ആവേശപ്പോരിൽ ഇന്ത്യ 11 റൺസിന് വിജയിച്ചു. കന്നി സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി മാറിയ തിലക് വർമയാണ് കളിയിലെ താരം. നാലു മത്സരങ്ങളുള്ള ടി20 സീരിസിൽ ജയത്തോടെ ഇന്ത്യ മുന്നിലെത്തി. നിലവിൽ 2-1 എന്ന നിലയിലാണ് സീരീസ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക തുടർച്ചയായ മൂന്നാം തവണയും ബൗളിങ് തെരഞ്ഞെടുത്തു. ചെറിയ സ്‌കോറിൽ ഇന്ത്യയെ എറിഞ്ഞിട്ട് കളിപിടിക്കാം എന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ തന്ത്രം. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. സഞ്ജു സാംസൺ തുടർച്ചായി രണ്ടാം കളിയും സംപൂജ്യനായി പവലിയനിലേക്ക്. പിന്നാലെയെത്തിയ തിലക് വർമയും അഭിഷേക് ശർമയും ചേർന്ന് നീലപ്പടയ രക്ഷാപ്രവർത്തനം. സ്കോർ നൂറ് കടക്കുമ്പോൾ ഇന്ത്യക്ക് ക്യാപ്റ്റൻ സൂര്യകുമാർ ഉൾപ്പടെ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകൾ നഷ്ടമായി. തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ തുണച്ചത്. 56 പന്തിൽ 107 റൺസുമായി തിലക് പുറത്താകാതെ നിന്നു.
ഇന്ത്യ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രയ്ക്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റുകൾ വീഴ്ത്തി. നാലോവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ നേടിയ അർഷ് ദീപ് സിങ്ങിൻ്റെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് തലവേദനയായി. മത്സരം ഇന്ത്യൻ കൈപ്പിടിയിലെന്ന് തോന്നിപ്പിച്ച നിമിഷത്തിലെല്ലാം ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഞെട്ടിച്ചു.
ക്ലാസനും ജാൻസണും ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഹാർദിക് പാണ്ഡ്യയുടെ എക്സ്പെൻസീവായ 19ാം ഓവർ മത്സരത്തിന്റെ ഗതി മാറ്റി. അവസാന ഓവറിൽ അർഷ് ദീപ് വീണ്ടും രക്ഷകനായതോടെ മത്സരം ഇന്ത്യയുടെ കൈകളിൽ ഭദ്രം.