അതിർത്തിയിൽ ഇരുപക്ഷവും സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഇന്ത്യ-ചൈന വിശാല ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രയാസകരമാണെന്ന് ജയശങ്കർ വ്യക്തമാക്കി
അതിർത്തി പ്രശ്നം പരിഹരിക്കുന്നതു വരെ ചൈനയുമായി മറ്റു വിഷയങ്ങളിൽ ചർച്ചക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം സുപ്രധാനമാണ്. എന്നാൽ അതിർത്തി പ്രശനങ്ങളിൽ തീരുമാനം വേണമെന്നും എസ്. ജയശങ്കർ പറഞ്ഞു. ചൈനയുമായി ഇന്ത്യക്ക് 3500 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്. ഇതില്‍ എല്ലായിടത്തും തര്‍ക്കമുണ്ട്.
ALSO READ: എസ്. ജയശങ്കർ ഇന്ന് മാലിദ്വീപിലേക്ക്; ലക്ഷ്യം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ
2020 ല്‍ ഗാല്‍വന്‍ താഴ്വരയില്‍ സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തി. ചൈനയുമായുള്ള തർക്കങ്ങളിൽ 75 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ‘ഇന്ത്യ, ഏഷ്യ ആന്‍ഡ് ദ് വേള്‍ഡ്’ എന്ന പരിപാടിയിലായിരുന്നു ജയശങ്കറിൻ്റെ പരാമര്‍ശം.
ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ഏഷ്യയുടെ ഭാവിയുടെ താക്കോലാണെന്നും, ഇത് ഏഷ്യ ഭൂഖണ്ഡത്തെ മാത്രമല്ല ലോകത്തെ മുഴുവൻ സ്വാധീനിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാൽ അതിർത്തിയിൽ ഇരുപക്ഷവും സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഇന്ത്യ-ചൈന വിശാല ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രയാസകരമാണെന്ന് ജയശങ്കർ വ്യക്തമാക്കി.
ALSO READ: ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല, ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ സമയം നൽകും: എസ്. ജയശങ്കർ
അമേരിക്കയെ കുറിച്ച് വളരെ മികച്ച വീക്ഷണമാണ് ഇന്ത്യയ്ക്കുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക, സാമൂഹിക ബന്ധം ആഴത്തിലാക്കാൻ വളരെ തുറന്ന സമീപനമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചത്. ഉടമ്പടിയില്ലാത്ത സഖ്യകക്ഷികളുമായി പ്രവർത്തിക്കാനുള്ള അമേരിക്കയുടെ സന്നദ്ധതയാണ് ഇതിന് കാരണമായതെന്നും ജയശങ്കർ പറഞ്ഞു.