ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കയർ ബോർഡ് ഉപദേഷ്ടാവാക്കുന്നതിനെതിരെ ജോളി മധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു
കയർ ബോർഡ് മേഖല ഡയറക്ടർ ജെ.കെ. ശുക്ലയെ കയർ ബോർഡ് ഉപദേഷ്ടാവായി നിയമിക്കില്ല. എംഎസ്എംഇ അണ്ടർ സെക്രട്ടറി പി.കെ. സിങാണ് ശുക്ലയെ കയർ ബോർഡ് ഉപദേഷ്ടാവായി നിയമിക്കില്ല എന്ന ഉത്തരവ് ഇറക്കിയത്. കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വ്യക്തിയാണ് ജെ.കെ. ശുക്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കയർ ബോർഡ് ഉപദേഷ്ടാവാക്കുന്നതിനെതിരെ ജോളി മധുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
തലച്ചോറിലെ രക്തസ്രാവം മൂലമാണ് വെണ്ണല ചളിക്കവട്ടം സ്വദേശിയായ ജോളി മധു മരിച്ചത്. ഒരാഴ്ചയോളം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ക്യാൻസർ അതിജീവിതയും വിധവയുമായ ജോളിയെ ഗുരുതരാവസ്ഥയിൽ ആക്കിയത് തൊഴില്‍ സമർദവും മാനസിക പീഡനവുമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. തൊഴിൽ സ്ഥലത്ത് തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന ജോളിയുടെ കത്തും പറത്തുവന്നിരുന്നു. സ്ത്രീകൾക്കു നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളിയുടെ കത്തിലുണ്ട്. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടി എടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്.
Also Read: തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: RSS, BJP പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
കയർ ബോർഡ് ചെയർമാന്റെ തൊഴിൽ പീഡനം വ്യക്തമാക്കുന്ന ജോളി മധുവിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. കയർ ബോർഡ് ചെയർമാനും മുൻ സെക്രട്ടറി ജെ.കെ. ശുക്ലയും ചേർന്ന് വേട്ടയാടിയെന്ന് ജോളി പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും ജോളി പറയുന്നുണ്ട്. നിലവിലെ ചെയർമാൻ വിഭുൽ ഗോയലിനെ മുൻ സെക്രട്ടറി ശുക്ല പണം കൊടുത്ത് കയ്യിലാക്കിയെന്നും, ശുക്ല പറയും പോലെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും, തന്നോട് പകപോക്കുകയാണെന്നും, കാലുപിടിക്കാനില്ല ദൈവം എന്തെങ്കിലും വഴികാണിക്കുമെന്നും ജോളി മധു ശബ്ദരേഖയിൽ പറയുന്നുണ്ട്.