കടുത്ത ദൈവവിശ്വാസിയായിരുന്ന കവിയൂർ പൊന്നമ്മ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് ആലുവയിലെ വസതിയിലാണ്
നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പഴയൊരു വീഡിയോ പ്രചരിക്കുകയാണ്. അടുത്തൊരു ജന്മമുണ്ടെങ്കിൽ എനിക്ക് കവിയൂർ പൊന്നമ്മയായി തന്നെയായി ജനിക്കണമെന്നാണ് ആ വീഡിയോയിൽ അവതാരകൻ്റെ ചോദ്യത്തിന് പൊന്നമ്മ മറുപടി നൽകുന്നത്.
നടിയായതോടെ പാട്ടുകാരിയായി തുടരാനാകാത്തത് ജീവിതത്തിലെ വലിയൊരു സങ്കടമാണെന്നും മലയാളത്തിൻ്റെ അമ്മനടി പറഞ്ഞുവെക്കുന്നുണ്ട്. പാട്ടുകാരിയായ കവിയൂർ പൊന്നമ്മയായി ജനിക്കാനാണ് കൂടുതൽ താൽപര്യമെന്നും അവർ പറഞ്ഞു.
കടുത്ത ദൈവവിശ്വാസിയായിരുന്ന കവിയൂർ പൊന്നമ്മ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് ആലുവയിലെ വസതിയിലാണ്. പണ്ട് ആലുവ മണപ്പുറത്തെ ഉരുളൻകല്ലുകളിൽ ചവിട്ടി പുഴ കടന്നുപോയി ശിവക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നുവെന്നും അവർ ഓർത്തെടുത്തു. കടുത്ത കൃഷ്ണ ഭക്തയായിരുന്നു കവിയൂർ പൊന്നമ്മ ആലുവാ പുഴയുടെ തീരത്തുള്ള വീടിന് മുന്നിൽ കൃഷ്ണ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.
READ MORE: കവിയൂർ പൊന്നമ്മ; മലയാളത്തിന്‍റെ അമ്മ മുഖം
ഇപ്പോഴത്തെ പല സിനിമകൾ കാണുമ്പോഴും പെണ്ണുങ്ങളെ വേണ്ടെന്ന് തോന്നുന്നുണ്ട്. ന്യൂജനറേഷൻ സിനിമകൾ അധികമൊന്നും കാണാറില്ല. ഇപ്പോഴത്തെ പുതിയ നടന്മാരിൽ ഏറ്റവും ഇഷ്ടം ഫഹദ് ഫാസിലിനെയാണ്. ഏറ്റവും റേഞ്ച് ഉള്ള നടനാണെന്നും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്.
കവിയൂർ പൊന്നമ്മയുടെ സംസ്കാരം ആലുവയിലെ വീട്ടുവളപ്പിൽ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.
എറണാകുളത്തെ ജനസേവ ഉൾപ്പെടെയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും കവിയൂർ പൊന്നമ്മ ഭാഗമായിരുന്നു. വലിയ മൃഗസ്നേഹി കൂടിയായിരുന്നു അവർ. വീട്ടിൽ കുറേ വളർത്തുമൃഗങ്ങളെയും പരിപാലിച്ചിരുന്നു.