അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം ഡിഇ ഗീതാകുമാരി, സീനിയർ സൂപ്രണ്ട് ഷാഹിന എ.കെ. എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനാണ് നിർദ്ദേശം
മലപ്പുറത്ത് ക്രൈസ്തവ ജീവനക്കാരുടെ ആദായ നികുതി വിവരങ്ങൾ തേടാൻ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിദ്യഭ്യാസ വകുപ്പ്. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം ഡിഇ ഗീതാകുമാരി, സീനിയർ സൂപ്രണ്ട് ഷാഹിന എ.കെ. എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനാണ് നിർദ്ദേശം.
ഈ നിർദ്ദേശത്തിന് അടിസ്ഥാനമായ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും ഇറക്കിയ രണ്ട് നിർദ്ദേശങ്ങൾ സംബന്ധിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന രീതിയിൽ പരാതി നൽകിയ അബ്ദുൽ കലാം കെ.യ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ALSO READ: പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി
2024 നവംബർ 23നാണ് കോഴിക്കോട് സ്വദേശി അബ്ദുൽ കലാം. കെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയത്. “സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ഇൻകം ടാക്സ് നിയമങ്ങൾ, രാജ്യത്തെ നിലവിലുള്ള മറ്റ് സർക്കാർ നിയമങ്ങളും, സർക്കാർ ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും സർക്കാരിലേക്ക്, ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിലേക്ക് ഇൻകം ടാക്സ് അടയ്ക്കാതെ മുങ്ങി നടക്കുന്നു’’ എന്ന തരത്തിലുള്ള പരാതിയാണ് കത്തിൽ പരാമർശിച്ചിരുന്നത്.
പരാതിയിന്മേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് 2025 ഫെബ്രുവരി 13ന് ഒരു നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന് പിന്നാലെ 2025 ഫെബ്രുവരി മാസം 20ന് പരാതിയിന്മേൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും തുടർ നിർദ്ദേശം ലഭിക്കുന്നതു വരെ ഈ വിഷയത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് രണ്ടാമതൊരു നിർദ്ദേശവും നൽകിയിരുന്നു.
എന്നാൽ 2025 ഫെബ്രുവരി 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അയച്ച ആദ്യ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയത്. ഇതിനു പിന്നാലെയാണ് അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഡിഡി ഓഫീസിൽ നിന്നും ലഭിച്ച നിർദ്ദേശം എന്ന് കാട്ടി ക്രിസ്തുമത വിശ്വാസികളായ – ആദായ നികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകിയത്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കിയതെന്നും വി. ശിവൻകുട്ടി പറഞ്ഞു.