"രണ്ടാമത്തെ ദുരന്തം സഹിക്കാൻ വയ്യാതായി. അപ്പോഴാണ് മൂന്നാം പിണറായി സർക്കാർ വരുമെന്ന് പറയുന്നത്"
ശശി തരൂർ എംപിക്കെതിരെ ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിൽ ഇപ്പോൾ ചില രാജദാസന്മാർ ഇറങ്ങിയിരിക്കുന്നു. രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെയാണ് ചിലരെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ശശി തരൂരിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം.
രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണിത്. പിണറായി സർക്കാരിൻ്റെ 3.0യെ പറ്റിയാണ് ഇവരുടെ സംസാരം. വിദൂഷകന്മാർ രാജാവിനെ തൃപ്തിപ്പെടുത്താൻ എന്തും ചെയ്യും. അരിയാഹാരം കഴിക്കുന്ന കേരളീയർ ഇത് വിശ്വസിക്കുമോ. രണ്ടാമത്തെ ദുരന്തം സഹിക്കാൻ വയ്യാതായി. അപ്പോഴാണ് മൂന്നാം പിണറായി സർക്കാർ വരുമെന്ന് പറയുന്നത്. മൂന്നാം പിണറായി സർക്കാർ വരുന്നത് മാർക്സിസ്റ്റ് പാർട്ടി അണികൾ പോലും താൽപര്യപ്പെടുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ALSO READ: ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; സംഭവം തിരുവനന്തപുരം വട്ടപ്പാറയിൽ
അതേസമയം, കേരളത്തിലെ നേതാക്കളുടെ വിമർശനങ്ങൾക്ക് പിന്നാലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ എംപി നിലപാട് കടുപ്പിച്ചിരുന്നു. കോൺഗ്രസിന് കേരളത്തിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും തിരുവനന്തപുരത്ത് തനിക്ക് കോൺഗ്രസ് ഇതര വോട്ടുകളും ലഭിച്ചുവെന്ന് തരൂർ പറഞ്ഞു. ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.
നാല് വട്ടം തിരുവനന്തപുരത്ത് നിന്നും വിജയിച്ച തനിക്ക് ജനപിന്തുണയുണ്ടെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെ സംബന്ധിക്കുന്ന തന്റെ സ്വതന്ത്ര നിലപാടുകളെ ജനങ്ങൾ പിന്തുണയ്ക്കുന്നതായും തരൂർ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ തയ്യാറാകണം. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്ത് കിട്ടിയ ജനപിന്തുണയെ ഉദാഹരിച്ചായിരുന്നു തരൂരിന്റെ നിരീക്ഷണം. ഇത്തരത്തിൽ ഒരു പ്രവർത്തന പദ്ധതി രൂപീകരിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാം വട്ടവും കേരള നിയമസഭയിൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും തരൂർ കൂട്ടിച്ചേർത്തു.
പാർട്ടിക്കപ്പുറമുള്ള പിന്തുണയും സ്വീകാര്യതയുമാണ് തനിക്ക് തിരുവനന്തപുരത്ത് ലഭിക്കുന്നതെന്ന് തരൂർ പറഞ്ഞു. എന്റെ സംസാരവും രീതിയും ജനങ്ങൾക്ക് ഇഷ്ടമാണ്. കോൺഗ്രസിനെ പൊതുവെ എതിർക്കുന്നവർ പോലും എനിക്ക് വോട്ട് ചെയ്തു. പാർട്ടിക്ക് അതീതമായ വോട്ടുകൾ നേടുകയാണ് 2026ൽ കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ തുറന്നടിച്ചിരുന്നു.