ഭൂമി സ്വകാര്യസംരംഭകർക്ക് പാട്ടത്തിന് കൊടുത്ത നടപടി റദ്ദാക്കുമെന്നും മന്ത്രി ഒ. ആർ. കേളു അറിയിച്ചു.
കണ്ണൂർ ആറളം ഫാമിൽ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിച്ച് സർക്കാർ. ഭൂമി സ്വകാര്യസംരംഭകർക്ക് പാട്ടത്തിന് കൊടുത്ത നടപടി റദ്ദാക്കുമെന്നും മന്ത്രി ഒ. ആർ. കേളു അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. പാട്ടത്തിന് നൽകിയത് വകുപ്പ് അറിയാതെയെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
സ്വകാര്യവത്കരണ നീക്കത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസയച്ചതിന് പിന്നാലെയാണ് സർക്കാർ തീരുമാനം പുറത്തുവിട്ടത്. എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ജോസും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രടറി സി. പി.ഷൈജനും സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി.ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്‌തിട്ടുണ്ട്. രണ്ടാഴ്ചത്തെ സമയമാണ് കോടതി നൽകിയിട്ടുള്ളത്.
ആറളത്തെ 2500 ഏക്കർ ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകാനുള്ള മാനേജ്മെൻ്റ് നീക്കം ചെറുത്തതിന് പിന്നാലെയാണ് പ്രതിഷേധം രൂക്ഷമായത്. ഫാം ലാഭത്തിലാക്കാൻ വേണ്ടി എന്ന പേരിൽ 655 ഏക്കർ ഭൂമി ഇത്തരത്തിൽ ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു. 50 കോടിയോളം രൂപ മുടക്കി ആദിവാസി വിഭാഗത്തിന് മാത്രമായി വാങ്ങിയ ഭൂമിയാണ് മാനേജ്മെൻ്റ് കൈമാറാൻ നീക്കം നടത്തിയത്.
ALSO READ: IMPACT | ആറളം ഫാമിലെ സ്വകാര്യവത്കരണം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
1971ൽ കേരളത്തിന് കാർഷിക മേഖലയിലൊരു സംരംഭം വേണമെന്ന് ആവശ്യത്തെ തുടർന്നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്താൻ സർക്കാരിന് നിർദേശം നൽകിയത്. ഇതിന് കണ്ണൂർ ആറളത്ത് എ.കെ.കുഞ്ഞിമായിൻ, കനകത്തിടം വാഴുന്നവർ എന്നിവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി അനുയോജ്യമെന്ന് കണ്ടെത്തി. സി. അച്യുതമേനോൻ സർക്കാർ ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആ ഭൂമി ഏറ്റെടുത്തു.ആകെ 12,500 ഏക്കർ ഇതിൽ 5000 ഏക്കർ സംരക്ഷിത വനഭൂമിയായി മാറ്റിവെച്ചു. ബാക്കിയുള്ള ഭൂമി കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള ഫാമിങ് വകുപ്പിന് കൈമാറുകയും ചെയ്തു.
പക്ഷേ ആർക്കും ഗുണമില്ലാതെ ഭൂമി അന്യാധീനപ്പെടുകയാണ് ഉണ്ടായത്. ഇതിനിടെ തൊഴിലാളി സമരങ്ങൾ പലകുറി നടന്നു.ആദിവാസി ഭൂസമരം കൊടുമ്പിരി കൊണ്ട സമയത്ത് ആൻ്റണി സർക്കാർ കേന്ദ്രത്തിൽ നിന്ന് 49.02 കോടി രൂപയ്ക്ക് ഈ ഭൂമി വാങ്ങി. 7500 ഏക്കർ ഭൂമിയിൽ പകുതി ആദിവാസി വിഭാഗങ്ങളുടെ പുനരധിവാസത്തിന് മാറ്റിവെച്ചു. മറുപകുതി ആറളം ഫാം ആയും മാറ്റി. ഒന്ന് മുതൽ 6 വരെയും എട്ടും ബ്ലോക്കുകളായിരുന്നു ഫാം.
ഫലഭൂയിഷ്ടമായ മണ്ണ് ഇങ്ങനെ നിലനിർത്തിയപ്പോൾ പാറക്കൂട്ടങ്ങൾ നിറഞ്ഞ വന്യജീവികൾ വിഹരിക്കുന്ന 9 മുതൽ 13 വരെ ബ്ലോക്കുകൾ ആദിവാസി വിഭാഗങ്ങൾക്ക് നൽകി. ആറളം ഫാമിങ് കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്ന പേരിൽ ഫാമിൽ വിവിധ പദ്ധതികൾ നടപ്പാക്കി. ഒന്നും പച്ചപിടിക്കാതായതോടെയാണ് ഇപ്പോൾ നാമമാത്ര പണം വാങ്ങി ദീർഘകാല പാട്ടത്തിന് സ്വകാര്യവ്യക്തികൾക്ക് മുറിച്ചുനൽകുന്നത്.
2500 ഏക്കറാണ് ആകെ മുറിച്ച് നൽകാൻ തീരുമാനിച്ചത്.ഇതിൽ 655 ഏക്കർ ഇതിനകം മൂന്ന് സ്വകാര്യ സംരംഭക ഗ്രൂപ്പുകൾക്ക് നൽകിക്കഴിഞ്ഞു.10 മുതൽ 30 വർഷം വരെയാണ് പാട്ട കാലാവധി. സംസ്ഥാന സർക്കാർ ആദിവാസി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങുമ്പോൾ ഉണ്ടാക്കിയ ചട്ടങ്ങൾക്ക് എതിരാണ് സ്വകാര്യവൽക്കരണ നീക്കം നടക്കുന്നതെന്ന ആരോപണവും ഉയർന്നിരുന്നു.
ALSO READ: ആറളം ഫാമിൽ സ്വകാര്യവത്കരണ നീക്കം ശക്തം; 2500 ഏക്കർ ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകാൻ നീക്കം
ബെംഗളൂരു ആസ്ഥാനമായ ഗുഡ് എർത്ത് ഗ്രൂപ്പിനാണ് ഒന്നാം ബ്ലോക്കിലെ 530 ഏക്കർ നൽകുന്നത്. ഫാമിലേക്കുള്ള പ്രവേശന കവാടം കൂടിയായ മേഖലയിൽ ബോട്ടാണിക്കൽ ഗാർഡൻ, ഫാം ടൂറിസം, വൈവിധ്യകൃഷി തുടങ്ങിയവ നടത്തുമെന്നാണ് കരാർ. രണ്ടാം ബ്ലോക്കിൽ 100 ഏക്കർ ഭൂമി ഇരിട്ടി മാടത്തിൽ ആസ്ഥാനമായി അടുത്തിടെ രൂപംകൊണ്ട ബാവലി ഗ്രൂപ്പിന് നൽകി. ഹ്രസ്വ-ദീർഘകാല വിളകൾക്കൊപ്പം ഫാം ടൂറിസവും തടികൃഷിയുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്ന പദ്ധതികൾ.
പാട്ടക്കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് നിസാര പണമാണ് സംരഭകർ ഫാമിലേക്ക് അടയ്‌ക്കേണ്ടത്. ഉദാഹരണത്തിന് ബാവലി ഗ്രൂപ്പ് എക്കോ ടൂറിസത്തിനായി ഏറ്റെടുക്കുന്ന പത്തേക്കറിന് അഞ്ചു വർഷം വരെ വെറും ഒന്നര ലക്ഷം രൂപയോ ലാഭത്തിൻ്റെ 15 ശതമാനമോ നൽകണമെന്നാണ് കരാർ. അതായത് പ്രാരംഭമായി ഒരു രൂപ പോലും മുടക്കാതെയാണ് ഭൂമി മുറിച്ചുനൽകുക.5ഏക്കർ സ്ഥലം ഏറണാകുളത്തെ സ്വകാര്യ സംരംഭകന് പന്നി ഫാം നടത്താനും ഇതിനിടെ നൽകിക്കഴിഞ്ഞു.ആദിവാസി-പട്ടിക വർഗ വിഭാഗങ്ങൾക്ക് നിയമപരമായി അവകാശപ്പെട്ട ഭൂമി നഷ്ടമാകുമെന്നും ഒരു ഗുണവും ഫാമിനില്ലെന്നുമാണ് ആദിവാസി സംഘടനകളുടെ വിമർശനം.
സ്വകാര്യ വ്യക്തികൾ ഭൂമി ഏറ്റെടുത്താൽ ആർക്ക് തൊഴിൽ നൽകണമെന്നത് അവർ തീരുമാനിക്കും. ഇതോടെ ആദിവാസികൾക്ക് അവകാശമുള്ള ഭൂമി അവർക്ക് അന്യമാകുന്ന സ്ഥിതിയിലെത്തും.30 വർഷത്തെ കരാർ കാലാവധി പൂർത്തിയാകുമ്പോൾ സ്വകാര്യ വ്യക്തികൾ ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിച്ചത്.