ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടമാക്കി ആകെ സമ്പാദിച്ചത് വെറും 103 റണ്‍സ്
ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ക്യാപ്റ്റനായി മഹേന്ദ്ര സിങ് ധോണി എത്തിയിട്ടും കൊല്‍ക്കത്തയ്‌ക്കെതിരായ ഇന്നത്തെ മത്സരത്തിലും ചെന്നൈക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ട് വിക്കറ്റിന് ചെന്നൈയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടമാക്കി ആകെ സമ്പാദിച്ചത് വെറും 103 റണ്‍സ്. സ്വന്തം മണ്ണില്‍ സിഎസ്‌കെ നേടുന്ന ഏറ്റവും കുറഞ്ഞ ഐപിഎല്‍ സ്‌കോറാണ് ഇത്. കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്കു മുന്നില്‍ ചെന്നൈയുടെ തല മുതല്‍ തകരുന്ന കാഴ്ചയാണ് ചെപ്പോക്കില്‍ ഇന്ന് കണ്ടത്.
16 റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. രചിന്‍ രവീന്ദ്ര(4), ഡെവോണ്‍ കോണ്‍വെ(12) ആണ് പുറത്തായത്. ഹര്‍ഷിത് റാണയും മോയിന്‍ അലിയുമാണ് ഇരുവരേയും പറഞ്ഞയച്ചത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ ത്രിപാഠിയും വിജയ് ശങ്കറുമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്.
പക്ഷെ, സ്‌കോര്‍ 59 ല്‍ എത്തി നില്‍ക്കേ വിജയ് ശങ്കര്‍ പുറത്തായി. 21 പന്തില്‍ 29 റണ്‍സായിരുന്നു താരം നേടിയത്. പിന്നാലെ ചെന്നൈയുടെ ബാറ്റര്‍മാര്‍ വരിവരിയായി മടങ്ങുന്ന കാഴ്ച്ച ആരാധകര്‍ക്ക് നോക്കി നില്‍ക്കേണ്ടി വന്നു. രാഹുല്‍ ത്രിപാഠി (16), രവിചന്ദ്രന്‍ അശ്വിന്‍ (1), രവീന്ദ്ര ജഡേജ (0) ദീപക് ഹൂഡ (0) ഇങ്ങനെയായിരുന്നു സ്‌കോര്‍. ഇതോടെ ടീമിന്റെ നില ഏഴ് വിക്കറ്റിന് 72 റണ്‍സ്.
പിന്നാലെ ഇറങ്ങിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു റണ്‍ എടുത്ത് തല മടങ്ങി. നൂര്‍ മുഹമ്മദും ഒരു റൺ എടുത്ത് തിരിച്ചു പോയതോടെ ചെന്നൈയുടെ സ്‌കോര്‍ 79-9. ശിവം ദുബെ മാത്രമാണ് ബാറ്റിങ് നിരയില്‍ പിടിച്ചു നിന്നത്. 29 പന്തില്‍ 31 റണ്‍സ് നേടിയ ദുബെ പുറത്താകാതെ നിന്നു. ഓവര്‍ അവസാനിക്കുമ്പോള്‍ സിഎസ്‌കെ സ്‌കോര്‍ 103-9. ആകെ മൂന്ന് ബാറ്റര്‍മാരാണ് റണ്‍സ് രണ്ടക്കം തികച്ചത്.
കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ രണ്ട് വീതം വിക്കറ്റും നേടി.
104 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വലിയ അധ്വാനമില്ലാതെ തന്നെ മത്സരം അവസാനിപ്പിക്കാനായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ വിജയം സ്വന്തമാക്കി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ തന്നെ കൊല്‍ക്കത്ത ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് നേടിയിരുന്നു. ക്വിന്റണ്‍ ഡീ കോക്കും സുനില്‍ നരെയ്‌നും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ്. അന്‍ഷുല്‍ കാംബോജ് ആണ് ഡീ കോക്കിനെ പുറത്താക്കിയത്. പതിനൊന്ന് ഓവര്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ മത്സരം അവസാനിച്ചു.