"ചിക്കാഗോയിൽ ധ്യാനം കുറിക്കുമ്പോൾ ആണ് കോഴിക്കോട് അതിരൂപതയാകുമെന്ന വിവരം ആദ്യമായി അറിഞ്ഞത്"
അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ ദൈവത്തോട് നന്ദി പറഞ്ഞ് കോഴിക്കോട് അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ചിക്കാഗോയിൽ ധ്യാനം കുറിക്കുമ്പോൾ ആണ് കോഴിക്കോട് അതിരൂപതയാകുമെന്ന വിവരം ആദ്യമായി അറിഞ്ഞത്. വിവരം അറിഞ്ഞ് ക്ലൂ തരാമോ എന്ന് മാധ്യമങ്ങളുൾപ്പെടെ പലരും ചോദിച്ചിരുന്നു. എന്നാൽ, രഹസ്യമായി വെക്കേണ്ടതിനാൽ മനസിൽ തന്നെ വെച്ചുവെന്നും ഡോ. വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. വിസ്മയങ്ങളുടെ ദൈവം ജീവിതത്തിലേക്ക് വന്നുവെന്നും അതിരൂപത പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് രൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പ്രതികരിച്ചു.
ALSO READ: കോഴിക്കോട് ലത്തീൻ രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പ്
കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പായ ഡോ. വർഗീസ് ചക്കലാക്കൽ കോഴിക്കോട് രൂപതയുടെ ആറാമത്തെ മെത്രാനാണ്. നിലവിൽ KRLCBCയുടെ അധ്യക്ഷനും, മുൻ കെസിബിസി ജനറൽ സെക്രട്ടറിയും, മുൻ സിബിസിഐ ജനറൽ സെക്രട്ടറിയുമാണ്. തൃശൂർ ജില്ലയിലെ കോട്ടപ്പുറം മാളയിലാണ് അദ്ദേഹത്തിൻ്റെ ജനനം. മാള പള്ളിപ്പുറം സെൻ്റ് ആൻ്റണീസ് ഇടവകാംഗമാണ്.
കോഴിക്കോട് രൂപതയെ ഇന്ത്യൻ സമയം വൈകിട്ട് 3.15 നാണ് ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി പ്രഖ്യാപിച്ചത്. അതോടെ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് ആയി. കോഴിക്കോട്ടെ ചടങ്ങിൽ ജോസഫ് പാംപ്ലാനിയാണ് പ്രഖ്യാപനം നടത്തിയത്.
കേരളത്തിലെ മൂന്നാമത്തെ ലത്തീൻ അതിരൂപതയാകും ഇതോടെ കോഴിക്കോട് അതിരൂപത. ഇന്ത്യയിലെ 25ാമത് അതിരൂപതയും മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയുമാണ് കോഴിക്കോട്. കണ്ണൂർ, സുൽത്താൻ പേട്ട്, കോഴിക്കോട് രൂപതകൾ ചേർന്നതാകും കോഴിക്കോട് അതിരൂപത.
കോഴിക്കോട് രൂപത രൂപീകൃതമായി 102 വർഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം. 1923 ജൂൺ 12നാണ് കോഴിക്കോട് രൂപത സ്ഥാപിതമാകുന്നത്. ബിഷപ്പ് പദവിയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. 2012ലാണ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ബിഷപ്പാകുന്നത്. ബിഷപ്പ് പദവിയിൽ ബിഷപ്പ് വർഗീസ് ചക്കാലക്കൽ രജതജൂബിലി ആഘോഷിക്കുന്ന വേള കൂടിയാണിത്.