ഗാന്ധി രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.ആര്‍. മീര ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്.
ഗാന്ധി രക്തസാക്ഷിത്വ വിവാദത്തില്‍ പരസ്പരം പോരടിച്ച് എഴുത്തുകാരായ ബെന്യാമിനും കെ.ആര്‍. മീരയും. ബെന്യാമിനെതിരായ കെ.ആര്‍. മീരയുടെ പോസ്റ്റിന് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍. വിമര്‍ശനവും പ്രവര്‍ത്തനവും അധികാരത്തിനും അപ്പക്കഷണങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് തെറ്റായ ധാരണ കെ.ആര്‍. മീരയ്ക്ക് ഉണ്ടാകാം. ഞങ്ങള്‍ വിമര്‍ശിക്കുന്നത് ചില മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നാണ് ബെന്യാമിന്റെ മറുപടി.
കോണ്‍ഗ്രസിനെയും ഫാസിസ്റ്റ് സംഘടനയായ ഹിന്ദു മഹാസഭയെയും തമ്മില്‍ കൂട്ടിക്കെട്ടി പറഞ്ഞതിനെയാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം വളരെ കാലമായി ഞങ്ങളെല്ലാം ഉയര്‍ത്തുന്നതാണ്. എങ്കിലും കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വിമര്‍ശനം എന്തെന്ന് മീരയ്ക്ക് മനസ്സിലായിക്കാണില്ല. വ്യക്തിപരമായ അധിഷേപങ്ങളെ തള്ളുന്നുവെന്നും ബെന്യാമിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധി രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.ആര്‍. മീര ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. 75 കൊല്ലമായി കോണ്‍ഗ്രസ് ശ്രമിച്ചിട്ടും ഗാന്ധിയെ തുടച്ചു നീക്കാനായിട്ടില്ല. പിന്നെയാണ് ഹിന്ദു സഭ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിനൊപ്പം 'ഗോഡ്‌സെയെ ആദരിച്ച് ഹിന്ദു മഹാസഭ' എന്ന പത്രവാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍ പോസ്റ്റിനെ വിമര്‍ശിച്ച് എഴുത്തുകാരിയും കോണ്‍ഗ്രസ് സഹയാത്രികയുമായ സുധ മേനോന്‍, ബെന്യാമിന്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.
കെ.ആര്‍. മീര പറഞ്ഞത് ശുദ്ധ അസംബന്ധമായിരുന്നെന്നാണ് ആദ്യം ബെന്യാമിന്റെ വിമര്‍ശനം. പറയുന്നത് ഗുണം ചെയ്യുക സംഘപരിവാറിനാണെന്ന് അറിയാതെയല്ല ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടതെന്നും ബെന്യാമിൻ കുറിച്ചു.
'കെ.ആര്‍. മീര പറഞ്ഞത് ശുദ്ധ അസംബന്ധം. ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം,' ബെന്യാമിന്‍ കുറിച്ചു.
എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി കെ.ആര്‍. മീര രംഗത്തെത്തി. ബെന്യാമിനെ വ്യക്തിപരമായി കൂടി വിമര്‍ശിച്ചുകൊണ്ടായിരുന്നു കെ.ആര്‍. മീരയുടെ പോസ്റ്റ്. അന്നും ഇന്നും തന്റെ നിലപാടുകളില്‍നിന്നും അണുവിട മാറിയിട്ടില്ല. താൻ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അപ്പക്കഷണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ലെന്നും കെ.ആര്‍. മീര കുറിച്ചു.
'ബെന്യാമിന്‍ ഉപയോഗിച്ച ഭാഷയില്‍ത്തന്നെ ഞാന്‍ മറുപടി പറയുന്നു: ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷണ ങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല,' കെ.ആര്‍. മീര കുറിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും മറുപടിയുമായി ബെന്യാമിന്‍ രംഗത്തെത്തിയത്.