വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷാണ് കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയത്.
കുടക് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യപാനത്തിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. മദ്യപിച്ചതിനെ തുടർന്ന് ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്നാണ് പ്രതി ആക്രമണം തുടങ്ങിയത്. ആദ്യം ഭാര്യയെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി. പിന്നീട് 5 വയസുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി. ഇത് തടയാൻ ചെന്നപ്പോഴാണ് ഭാര്യ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്തുന്നത്.
വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷാണ് കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയത്. ഗിരീഷിൻ്റെ ഭാര്യ മാഗി (30), മകള്‍ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗിരീഷിന് വയനാട്ടിലും കർണാടകയിലും ഭാര്യമാരുണ്ടെന്നാണ് വിവരം. ഇയാൾ രണ്ട് മാസം മുമ്പാണ് കർണാടകയിൽ എത്തിയത്.
കൊല നടത്തിയ ഉടനെ പ്രതി വയനാട്ടിലേക്ക് മുങ്ങി. കുടുംബത്തോടൊപ്പം കുടകിലെത്തിയതിന് പിന്നാലെ പ്രതി നാല് പേരെയും കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം കർണാടക സ്വദേശികളാണ്. നാല് പേരെയും ഗിരീഷ് കത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.
കർണാടക പൊലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തലപ്പുഴ പൊലീസ് പ്രതിയെ പിടികൂടിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ പ്രതിയെ പിടികൂടുന്നത്. ഗിരീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും