മോഹൻലാലിനും പൃഥിരാജിനും എതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമെന്നും ഫെഫ്കയുടെ പ്രസ്താവനയിൽ പറയുന്നു
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ നിലപാടറിയിച്ച് ഫെഫ്ക. വിവാദവും സൈബർ ആക്രമണവും നിർഭാഗ്യകരം. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്ത് നിർത്തുന്നു. വിമർശനം വ്യക്തി അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലും ആകരുതെന്നും ഫെഫ്കയുടെ പ്രസ്താവനയിൽ പറയുന്നു.
നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും തോൽപ്പിക്കാൻ കഴിയില്ല. മോഹൻലാലിനും പൃഥിരാജിനും എതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമെന്നും ഫെഫ്കയുടെ പ്രസ്താവനയിൽ പറയുന്നു. വിവാദത്തിൽ ആദ്യമായാണ് ഫെഫ്ക പ്രതികരിക്കുന്നത്.
പ്രസ്താവനയുടെ പൂർണരൂപം:
'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ ശ്രീ. പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ. മോഹൻലാലിനും എതിരെ (സാമൂഹ്യ) മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർഗ്ഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ - മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിൻ്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻ്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, "നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല." കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ALSO READ:എമ്പുരാൻ വിവാദം: ഫാസിസത്തേയും ആവിഷ്കാര സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള മുരളി ഗോപിയുടെ പോസ്റ്റ് വൈറൽ
അതേസമയം, റീ സെൻസർ ചെയ്ത എമ്പുരാൻ്റെ പതിപ്പ് ഇന്ന് തിയേറ്ററിൽ എത്തില്ല. സാങ്കേതിക കാരണങ്ങളാലാണ് റീ സെൻസേർഡ് ചെയ്ത പതിപ്പ് എത്താൻ വൈകുന്നത്. വ്യാഴാഴ്ചക്കുള്ളിൽ പുതിയ പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. മൂന്ന് മിനിറ്റോളമാണ് ചിത്രത്തിൽ മാറ്റങ്ങളുള്ളത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ തിരുത്തലുകൾ വരുത്തിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ തിയേറ്ററുടമകൾക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.