ഈ മലയാള സിനിമ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് പ്രധാന ആരോപണം.
വിവാദ ചിത്രം 'എമ്പുരാൻ' ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്ന് വിമർശിച്ച് സംഘപരിവാർ വാരികയായ ഓർഗനൈസറിലെ രണ്ടാം ലേഖനം. "ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ മറ്റാരെ ആശ്രയിക്കാൻ" എന്ന ഡയലോഗ് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
മുരളി ഗോപിയും പൃഥ്വിരാജും ഉണ്ടാക്കിയ പ്രൊപ്പഗാണ്ട സിനിമയാണ് എമ്പുരാനെന്നും സിനിമയ്ക്കെതിരെ ക്രിസ്ത്യാനികൾ രംഗത്ത് വരണമെന്നും ലേഖനത്തിൽ ആഹ്വാനമുണ്ട്. ഈ മലയാള സിനിമ ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് പ്രധാന ആരോപണം.
ഖുർ ആനിനെക്കുറിച്ചോ അല്ലാഹുവിനെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ ഇങ്ങനെ പറയാൻ ഒരു സിനിമ ധൈര്യപ്പെടുമോ? ഇത് ആവിഷ്കാര സ്വാതന്ത്ര്യമാണെങ്കിൽ മറ്റു മതങ്ങളോടും ഇങ്ങനെ കാണിക്കുമോയെന്നും RSS ലേഖനത്തിൽ ചോദ്യമുയർത്തുന്നുണ്ട്.
നേരത്തെ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമെതിരെ കടുത്ത വിമർശനം ആർഎസ്എസ് മുഖവാരികയിൽ ഉന്നയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ ഇരുവരും പിന്തുണച്ചുവെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജ് എന്നും ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്നും ലേഖനം വിമർശിച്ചിരുന്നു. പല വിഷയങ്ങളിലും പൃഥ്വിരാജ് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകള്‍ ഉൾപ്പെടുത്തിയായിരുന്നു ഈ റിപ്പോർട്ട്.
നടൻ മോഹൻലാലിന്റെ എമ്പുരാൻ സിനിമയിലെ വിവാദ രംഗങ്ങളുമായി ബന്ധപ്പെട്ട ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ലേഖനത്തിലാണ് പൃഥ്വിരാജിനെ വിമർശിക്കുന്നത്. ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണെന്നും, സനാതന ധർമം അടക്കമുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സ്വീകരിച്ച നിലപാടുകൾക്ക് പേരുകേട്ടയാളാണ് പൃഥ്വിരാജെന്നും ലേഖനത്തിൽ പറയുന്നു.
'സേവ് ലക്ഷദ്വീപ്' ക്യാംപയ്നിന്റെ പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു എന്നിങ്ങനെയാണ് വിമർശനം. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ നേരിട്ട ആയിഷ റെന്നയെ പിന്തുണച്ച് ഇന്ദ്രജിത്ത് സുകുമാരൻ രംഗത്ത് എത്തിയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്ന് ലേഖനം വിമർശിക്കുന്നു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിലും മൗനം പാലിച്ചു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയതിന് പൃഥ്വിരാജ് മറുപടി നല്‍കണമെന്നും ലേഖനത്തിൽ പറയുന്നു. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായാണ് ചിത്രീകരിക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.