മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി എമ്പുരാന് മുമ്പും എമ്പുരാന് ശേഷവുമെന്ന് രണ്ടായി വിഭജിക്കപ്പെടുമെന്നും അദ്ദേഹം പ്രശംസിച്ചു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തേയും പൃഥ്വിരാജിനേയും പിന്തുണച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്ത്. എമ്പുരാൻ ചരിത്രത്തിലേക്ക് കുതിക്കുകയാണെന്നും, സല്യൂട്ടടിക്കേണ്ട നേരത്ത് തേജോവധം ചെയ്യുന്നത് ഇൻഡസ്ട്രിയെ മോശമായി ബാധിക്കുമെന്നും ലിസ്റ്റിൻ വിമർശിച്ചു. മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി എമ്പുരാന് മുമ്പും എമ്പുരാന് ശേഷവുമെന്ന് രണ്ടായി വിഭജിക്കപ്പെടുമെന്നും അദ്ദേഹം പ്രശംസിച്ചു.
"മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിയ്ക്കുകയാണ് 'എമ്പുരാൻ'. ഇത് ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ല, ഒരു തീയേറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചർച്ചയാവാം, വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ," ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
"രാജു... ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനി മുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു... ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ. ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രമാണ് "എമ്പുരാൻ ". സിനിമയെ സിനിമ മാത്രമായി കാണുക. മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. എമ്പുരാന് മുമ്പും, എമ്പുരാന് ശേഷവുമെന്ന്... എമ്പുരാൻ ചരിത്രത്തിലേക്ക്.. സിനിമയ്ക്കൊപ്പം, എന്നും എപ്പോഴും... എമ്പുരാൻ ടീമിന് ആശംസകൾ," ലിസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു.