സംഭവത്തിൽ പരാതി നൽകാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് കൊല്ലം സ്വദേശി രംഗത്തെത്തിയിട്ടുണ്ട്
കേരളത്തെ ഞെട്ടിച്ച ടാർഗറ്റ് തൊഴിൽ പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് തികയ്ക്കാത്തതിൻ്റെ പേരിൽ ജീവനക്കാരെ നായ്ക്കളെ പോലെ മുട്ടിലിഴച്ചു നടത്തുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാസർഗോഡ് ലീ ഗ്രാൻഡ് ബ്രാഞ്ചിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ പരാതി നൽകാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് കൊല്ലം സ്വദേശി രംഗത്തെത്തിയിട്ടുണ്ട്. മാനേജർ പോസ്റ്റിലെത്തിയാൽ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് ജോലിക്ക് എടുക്കുന്നതെന്നും കൊല്ലം സ്വദേശി വെളിപ്പെടുത്തി.
ന്യൂസ് മലയാളമാണ് തൊഴിൽ പീഡനത്തെ പറ്റിയുള്ള വാർത്ത ആദ്യം പുറത്തുവിട്ടത്. ഇതിനുപിന്നാലെ നിരവധി പേരാണ് അവർ അനുഭവിച്ച തൊഴിൽ പീഡനത്തിൻ്റെ നടക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തിയത്. "കൂടെ ജോലി ചെയ്യുന്ന ആൺകുട്ടികളുടെ അടിവസ്ത്രം കഴുകേണ്ടി വന്നിട്ടുണ്ട്. ബ്രഷ് ഇല്ലാതെ കൈ ഉപയോഗിച്ച് ക്ലോസറ്റ് വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട്" തിരുവനന്തപുരം സ്വദേശി വെളിപ്പെടുത്തിയിരുന്നു. ടാർഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ ഉപ്പ് വച്ച് അതിന്മേൽ നിർത്തിക്കുമായിരുന്നു. മുട്ടിലിഴയിക്കുക, ഷൂ പോളിഷ് ചെയ്യിക്കുക,എന്നിവയും കമ്പനികളിൽ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ് മാർക്കറ്റിംങ് കമ്പനികളിലെ തൊഴിൽ പീഡനം. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ തൊഴിലെടുത്തവർ പങ്കുവച്ചത്.
"ഇതിന് പുറമെ ടാർഗറ്റ് തികയ്ക്കാത്തതിന് പലവിധം പീഡനങ്ങൾ നേരിടേണ്ടിവന്നു. പച്ചമുളക് തീറ്റിക്കുകയും, ഉപ്പ് കല്ലിന് മുകളിൽ മുട്ടുകുത്തിച്ച് നിർത്തിക്കുകയും, ടോയ്‌ലറ്റിൽ ഉമ്മ വെപ്പിക്കുകയും, സ്ത്രീകളുടെ വേഷം ധരിപ്പിക്കുകയും ചെയ്തു. അങ്ങനെ പറയാൻ പറ്റാത്ത ഒരുപാട് ശിക്ഷകൾ തന്നിട്ടുണ്ട്. ഇത്രയും കാലം പണിയെടുത്തിട്ട് പട്ടിയുടെ വിലയാണ് തന്നത്. ചെയ്ത പണിക്കുള്ള കൂലി പോലും ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്നില്ല," കമ്പനിയി ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ മുൻ ജീവനക്കാരൻ അരുൺകുമാർ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു.