അഭിഭാഷകർ മഹാരാജാസ് കോളേജിലേക്ക് കല്ലെറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു
കൊച്ചിയിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വീണ്ടും സംഘർഷം. വിദ്യാർഥികള്‍ കല്ലെറിഞ്ഞുവെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അതേസമയം, അഭിഭാഷകർ മഹാരാജാസ് കോളേജിലേക്ക് കല്ലെറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു. വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി. അഭിഭാഷകരുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കണ്ടാൽ തിരിച്ചറിയുന്ന 19 വിദ്യാർത്ഥികളെ പ്രതി ചേർത്താണ് കേസ്. വധശ്രമം, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വിദ്യാർഥികള്‍ ബാർ അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിങ് നടക്കുന്ന സ്ഥലത്തേക്ക് പ്രകോപനവുമില്ലാതെ ബിയറുകുപ്പിയും കല്ലും വലിച്ചെറിഞ്ഞുവെന്നാണ് അഭിഭാഷകരുടെ ആരോപണം. അധ്യാപകർ അടക്കം ഇത് നോക്കി നിന്നു. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നുവിതെന്നാണ് അഭിഭാഷകർ പറയുന്നത്. അഭിഭാഷകർ കോളേജിലേക്കാണ് ബിയർ ബോട്ടില്‍ വലിച്ചെറിഞ്ഞതെന്നാണ് വിദ്യാർഥികള്‍ ആരോപിക്കുന്നത്. ഷീ ഫെസ്റ്റിന്‍റെ ഭാഗമായി വിദ്യാർഥികള്‍ തിരക്കിലായിരുന്നുവെന്നും അതിനിടയിലായിരുന്നു ആക്രമണമെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ പറഞ്ഞു.
സംഘർഷം തുടങ്ങിയത് മഹാരാജാസ് കോളേജിന്റെ മുമ്പിൽ വെച്ചാണെന്ന് മഹാരാജാസ് യൂണിയൻ ജനറൽ സെക്രട്ടറി അശ്വിന്‍ പറഞ്ഞു. ഹോസ്റ്റലിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടികളോട് അഭിഭാഷകർ മോശമായി സംസാരിച്ചു. വിദ്യാർഥികൾ ചോദ്യം ചെയ്തപ്പോൾ മുഖത്തേക്ക് സിഗരറ്റിന്റെ പുക ഊതി. അഭിഭാഷകർ മദ്യപിച്ചിരുന്നുവെന്നും ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായതെന്നും അശ്വിന്‍ ആരോപിച്ചു. ഇന്നലത്തെ സംഘർഷത്തില്‍ വൈദ്യ പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് അതിന് തയാറായില്ല.സംസ്ഥാന സർക്കാർ ഉൾപ്പെടെ ലഹരിവിരുദ്ധ ക്യാംപയ്നുകൾ നടത്തുന്ന സമയത്ത് കോടതി പരിസരത്ത് എങ്ങനെ ലഹരി ഉപയോഗിക്കാൻ കഴിയുമെന്നും യൂണിയൻ ജനറൽ സെക്രട്ടറി ചോദിച്ചു.
കഴിഞ്ഞ ദിവസവും അർധരാത്രിയില്‍ അഭിഭാഷകരും വിദ്യാർഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തില്‍ 18 പേർക്കാണ് പരിക്കേറ്റത്. തടയാന്‍ എത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. കോടതി വളപ്പില്‍ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. വിദ്യാർഥികള്‍ വനിതാ അഭിഭാഷകരോട് മോശമായി പെരുമാറിയതായാണ് അഭിഭാഷകർ പറയുന്നത്. ഇത് ചോദ്യം ചെയ്തതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നും പറയുന്നു. എന്നാല്‍ മദ്യലഹരിയില്‍ അഭിഭാഷകരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് വിദ്യാർഥികളുടെ വാദം. ബാർ അസോസിയേഷന്‍ വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന ഡിജെ കാണാനെത്തിയ മഹാരാജാസ് കോളേജിലേയും ലോ കോളേജിലേയും വിദ്യാർഥികള്‍ തമ്മിലും സംഘർഷമുണ്ടായിരുന്നു.